എന്നാല്‍ ഏഷ്യാ കപ്പില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ഗില്ലിന് ഓസ്ട്രേലിയക്കെതിരെയും കാര്യമായി തിളങ്ങാനായില്ല
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പരമ്പരയിലെ ആദ് മൂന്ന് കളികളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തി ഗില്ലിനെ ടി20 ഓപ്പണറാക്കിയതിനെതിരെ വിമര്‍ശനങ്ങൾ ഉയരുമ്പോഴാണ് കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ മാറ്റി നിര്‍ത്തി ഉപദേശിച്ചത്. ഓപ്പണറായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റിയാണ് ഏഷ്യാ കപ്പില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി കളിച്ചത്.
എന്നാല്‍ ഏഷ്യാ കപ്പില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ഗില്ലിന് ഓസ്ട്രേലിയക്കെതിരെയും കാര്യമായി തിളങ്ങാനായില്ല. ഇതുവരെ ഇന്ത്യക്കായി കളിച്ച 31 ടി20 മത്സരങ്ങളില്‍ നിന്ന് 28.22 ശരാശരിയിലും 140.85 സ്ട്രൈക്ക് റേറ്റിലും 762 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഓപ്പണറാി ഇറങ്ങിയ ഗില്ലിന് 10, 9, 24 എന്നിങ്ങനെ സ്കോര്‍ ചെയ്ത് പുറത്തായിരുന്നു. മഴമൂലം ഉപേക്ഷിച്ച കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ പുറത്താകാതെ 37 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തുന്ന സചനകള്‍ നല്‍കിയെങ്കിലും പിന്നാലെ നടന്ന മത്സരങ്ങളില്‍ 5, 15 എന്നിങ്ങനെ സ്കോര്‍ ചെയ്യാനെ ഗില്ലിനായുള്ളു.
നാലാം മത്സരത്തിലും ഓപ്പണറായി നിരാശപ്പെടുത്തിയാല്‍ ഓപ്പണറായി മൂന്ന് സെഞ്ചുറി നേടിയിട്ടുള്ള സഞ്ജു സാംസണെയോ യശസ്വി ജയ്സ്വാളിനെയോ തിരിച്ചുകൊണ്ടുവരാനുള്ള ആവശ്യത്തിന് ശക്തിയേറും. എന്നാല്‍ ടി20 ക്രിക്കറ്റിലെ ഭാവി നായകനായി ബിസിസിഐ കണക്കാക്കുന്ന ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത മുന്നിലില്ലെങ്കിലും സ്ഥാനം മാറ്റാന്‍ ടീം മാനേജ്മെന്‍റ് നിര്‍ബന്ധിതരവാുമെന്നാണ് കരുതുന്നത്. നിവലില്‍ മധ്യനിരയില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ തിലക് വര്‍മയും കളിക്കുന്നതിനാല്‍ ഗില്ലിനെ എവിടെ കളിപ്പിക്കുമെന്നതും പ്രശ്നമാകാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് പരിശീലനത്തിനിറങ്ങിയ ഗില്ലിനെ മാറ്റി നിര്‍ത്തി ഗംഭീര്‍ നടത്തിയ ചര്‍ച്ച ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്.


