ഐപിഎല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ ഇരുവര്‍ക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഓസീസ് ടീമില്‍ നേരത്തേ ചേരാനാകും.

ഹൈദരാബാദ്: പ്ലേ ഓഫ് സാധ്യത അവസാനിച്ചെങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പം ചേരും. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ഇരുവരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പ്ലേഓഫില്‍ എത്താതെ പുറത്തായതിനാല്‍ കമ്മിന്‍സിനും ഹെഡിനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഓസീസ് ടീമില്‍ നേരത്തേ ചേരാനാവും. ഇതേസമയം, ഹൈദരാബാദിന്റെ ഹെന്റിച് ക്ലാസന്‍, ഇഷാന്‍ മലിംഗ, കാമിന്ദു മെന്‍ഡിസ്, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്, വിദേശ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഈ സീസണില്‍ ടീമിനൊപ്പമുണ്ടാവില്ല. രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. 12 മത്സരങ്ങളില്‍ മൂന്ന് ജയവും ഒന്‍പത് പരാജയവും ഉള്‍പ്പെടെ ആറ് പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. എങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാജസ്ഥാന്‍. 

എന്നാല്‍ ഇരുവരുടേയും തിരിച്ചുപോക്ക് രാജസ്ഥാന് തിരിച്ചടിയായി. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ലഭിച്ച ഇടവേളയിലാണ് ബോണ്ട് ഇരുവരും ഇന്ത്യ വിട്ടത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് മാത്രമായി ബോണ്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. അതേസമയം, ഹെറ്റ്‌മെയര്‍ക്ക് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്. വിജയിക്കാവുന്ന മത്സരത്തില്‍ പോലും ഹെറ്റ്‌മെയര്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. 

ജോസ് ബട്‌ലറെ വിട്ടുകളഞ്ഞാണ് രാജസ്ഥാന്‍ ഹെറ്റിയെ നിലനിര്‍ത്തിയിരുന്നത്. മാനേജ്മെന്റ് വലിയ പ്രതീക്ഷയര്‍പ്പിച്ച് ടീമിലെടുത്ത താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇത്തവണ രാജസ്ഥാന് ടൂര്‍ണമെന്റില്‍ വലിയ തിരിച്ചടിയുണ്ടാവാന്‍ കാരണമായത്. അതേസമയം, ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ മുന്‍നിര ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്.