ഓഫീസിൽ വെച്ചുണ്ടായ ഒരു നൊമ്പരപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ ശ്രീലേഖ. സഹായം തേടിയെത്തിയ ഒരു സ്ത്രീ തൻ്റെ മറുപടി കേട്ട് കണ്ണീരോടെ ഇറങ്ങിപ്പോയെന്നും, ആ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണമെന്നും ശ്രീലേഖ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: ഇന്നലെ ഓഫീസിൽ വച്ചുണ്ടായ നൊമ്പരപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്കിൽ കുറിച്ച് ശാസ്തമം​ഗലം വാർഡ് കൗൺസിലറും മുൻ ഐ പി എസ് ഉദ്യോ​ഗസ്ഥയുമായിരുന്ന ആ‌ർ ശ്രീലേഖ. വാർഡ് സഭയ്ക്ക് മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും ആളുകൾ വന്നിരുന്നുവെന്നും അതിൽ പലതും തനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി എത്തിയവരായിരുന്നുവെന്നും ശ്രീലേഖ. അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി. ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോയെന്ന് അവർ എന്നോട് ചോദിച്ചു. ഉണ്ട്‌ എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി. എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ സ്ത്രീ ഇത് കണ്ടാൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും രാവിലെ മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം ആയിരുന്നുവെന്നും ശ്രീ ലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ആ‌‍ർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!

ഇന്നത്തെ വാർഡ് സഭ വളരെ നന്നായി നടന്നു.. കുറെയേറെ ആൾക്കാർ ഓഫീസിൽ എനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി- മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും - വന്നിരുന്നു...

അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി... അവർ എന്നോട് ചോദിച്ചു, ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ എന്ന്. ഉണ്ട്‌ എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി...

എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ മഹതി ഇത് കണ്ടാൽ എന്നെ ഒന്ന് contact ചെയ്യാൻ അപേക്ഷ.😓'- ആ‌‍ർ ശ്രീലേഖ