ഐസിസി ടൂര്‍ണമെന്റുകളില്‍ താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഇന്ത്യക്കെതിരെ.

ദുബായ്: ഓസ്‌ട്രേലിയക്കെതിരെ സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് ഒരു താരത്തെ ഓര്‍ത്താണ്. ഇത്തവണയും ട്രാവിസ് ഹെഡ് ഇന്ത്യയുടെ കിരീടത്തിലേക്കുള്ള വഴിമുടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. 2023 ഏകദിന ലോകകപ്പ് ഫൈനല്‍. ഇന്ത്യയുടെ നെഞ്ചു തകര്‍ത്ത ഇന്നിംഗ്‌സ്. ഓസീസിനെതിരായ മത്സരങ്ങളില്‍ ഇന്തയുടെ സ്ഥിരം തലവേദനയാണ് ഈ 31ക്കാരന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹെഡിനെ പൂട്ടാന്‍ ഇന്ത്യ പാടുപെട്ടു. 

ഐസിസി ടൂര്‍ണമെന്റുകളില്‍ താരം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഇന്ത്യക്കെതിരെ. മൂന്ന് ഫോര്‍മാറ്റിലുമായി വാരികൂട്ടിയത് 1600ന് മുകളില്‍ റണ്‍സ്. നാല് തകര്‍പ്പന്‍ സെഞ്ച്വറികള്‍. ഓസീസിനെതിരെ വീണ്ടുമൊരു നോക്കൗട്ട് പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ലക്ഷ്യം ട്രാവിസ് ഹെഡ് തന്നെ. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരുണ്‍ ചക്രവര്‍ത്തി അടക്കം നാല് സ്പിന്നര്‍മാരെ സെമിയിലും ഉള്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

വരുണ്‍ കളിക്കും, വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് തിരിച്ചെത്തുമോ? ഓസീസിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ലൈനപ്പ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും രോഹിത് പറഞ്ഞു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ഒരു മാറ്റത്തിനുള്ള സാധ്യത കാണുന്നില്ല. ഷമിക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയാനെത്തുക.

ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.