രണ്ട് വർഷത്തെ വിലക്ക് കൊണ്ട് മാത്രം ഈ പ്രവണത തടയാനാകില്ലെന്ന് വ്യക്തമാണ്. താരങ്ങളെ ശരിക്കും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ബിസിസിഐ കൊണ്ടുവരേണ്ടത്.
മുംബൈ: ഐപിഎൽ ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയ ശേഷം അവസാന നിമിഷം പിന്മാറുന്ന വിദേശ താരങ്ങൾക്കെതിരെ ബിസിസിഐ കർശന നടപടി സ്വീകരിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. നിലവിൽ ഇത്തരം താരങ്ങൾക്ക് ഏർപ്പെടുത്തുന്ന രണ്ട് വർഷത്തെ വിലക്ക് ഫലപ്രദമല്ലെന്നും താരങ്ങളെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശക്തമായ ശിക്ഷാ നടപടികളാണ് വേണ്ടതെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഐപിഎ താരലേലത്തില്‍ 2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ബെൻ ഡക്കറ്റ് അവസാന നിമിഷം പിന്മാറിയതാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചത്.
രണ്ട് വർഷത്തെ വിലക്ക് കൊണ്ട് മാത്രം ഈ പ്രവണത തടയാനാകില്ലെന്ന് വ്യക്തമാണ്. താരങ്ങളെ ശരിക്കും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ബിസിസിഐ കൊണ്ടുവരേണ്ടത്. ഐപിഎല്ലിലേക്ക് തിരിച്ചു വരാനുള്ള അവരുടെ സാധ്യതകളെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ശിക്ഷകൾ ഉണ്ടെങ്കിൽ മാത്രമേ ഇത് അവസാനിക്കൂ- ഗവാസ്കർ പറഞ്ഞു.
ആഷസ് പരമ്പരയ്ക്ക് ശേഷം ജോലിഭാരവും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡക്കറ്റ് പിന്മാറിയത്. എന്നാല്‍ ദ ഹണ്ട്രഡ് ടൂർണമെന്‍റിൽ മികച്ച തുക ലഭിച്ചതും ടെസ്റ്റ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവുമാകാം ഡക്കറ്റിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. നേരത്തെ 6.25 കോടിക്ക് ടീമിലെടുത്ത ഹാരി ബ്രൂക്കും സമാനമായ രീതിയിൽ പിന്മാറിയിരുന്നു. നിലവിൽ പരിക്കോ മറ്റ് മെഡിക്കൽ കാരണങ്ങളോ ഇല്ലാതെ ലേലത്തിന് ശേഷം പിന്മാറുന്നവർക്ക് രണ്ട് സീസണുകളിൽ വിലക്ക് ഏർപ്പെടുത്താൻ ഐപിഎല്ലിൽ നിയമമുണ്ട്. എന്നാൽ താരങ്ങൾ ഇത് കാര്യമായി എടുക്കുന്നില്ല എന്നാണ് ഗാവസ്കറുടെ വാദം.
ലേലത്തിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ സ്വന്തമാക്കുന്ന പ്രധാന താരങ്ങൾ പിന്മാറുന്നത് ടീമുകളുടെ ബാലൻസിനെ തന്നെ ബാധിക്കുന്നുണ്ട്. പണത്തേക്കാൾ ഉപരിയായി ഒരു മികച്ച പകരക്കാരനെ കണ്ടെത്തുക എന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വെല്ലുവിളിയാണ്. വരും സീസണുകളിൽ ഇത്തരം താരങ്ങളെ ലേലത്തിൽ എടുക്കുന്ന കാര്യത്തിൽ ടീമുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗവാസ്കർ നിർദ്ദേശിച്ചു.


