ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ വീണ്ടും, കിരീടപ്പോരാട്ടം അണ്ടര്‍ 19 ലോകകപ്പില്‍; പാകിസ്ഥാൻ സെമിയിൽ വീണു
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്സണും 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്ബെല്ലുമൊഴികെ മറ്റാരും പൊരുതാതിരുന്ന മത്സരത്തില്‍ ഓസ്ട്രേലിയ അവസാന ഓവറില്‍ അവസാന വിക്കറ്റിലാണ് ജയിച്ചു കയറിയത്.
![U19 Semi-Final: Australia beat Pakistan to set another India vs Australia Finals U19 Semi-Final: Australia beat Pakistan to set another India vs Australia Finals](https://static-ai.asianetnews.com/images/01hp4pq9xcfwecvkgyzge78qgg/australia-u19-world-cup_363x203xt.jpg)
ബെനോനി: ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. ഇത്തവണ പോരാട്ടം കൗമാരപ്പട മാറ്റുരക്കുന്ന അണ്ടർ 19 ലോകകപ്പിലാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സീനിയര്‍ ടീമുകള്‍ ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആവര്‍ത്തിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 179ല്‍ എറിഞ്ഞൊതുക്കിയെങ്കിലും ഓസ്ട്രേിലയയുടെ വിജയം അനായാസമായിരുന്നില്ല.അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്സണും 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്ബെല്ലുമൊഴികെ മറ്റാരും പൊരുതാതിരുന്ന മത്സരത്തില്‍ ഓസ്ട്രേലിയ അവസാന ഓവറില്‍ അവസാന വിക്കറ്റിലാണ് ജയിച്ചു കയറിയത്. സ്കോര്‍ പാകിസ്ഥാന് 48.5 ഓവറില്‍ 179ന് ഓള് ഔട്ട്, ഓസ്ട്രേലിയ 49.1ഓവറില്‍ 181-9.
എട്ടാമനായി ക്രീസിലിറങ്ങിയ റാഫ് മക്മില്ലന്റെ(29 പന്തില്‍ 19*) വീരോചിത ചെറുത്തു നില്‍പ്പാണ് ഓസീസിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അവസാന വിക്കറ്റില്‍ മക്മില്ലനും വൈല്‍ഡറും ചേര്‍ന്ന് 19 പന്തില്‍ 17 റണ്‍സെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. 2018നുശേഷം ആദ്യമായാണ് ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തുന്നത്. 10 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്ത പാകിസ്ഥാന്റെ 15 വയസുകാരന് അലി റാസയുടെ പോരാട്ടം പാഴായി.
ALI RAZA, JUST 15 YEARS OLD! 🔥
— ESPNcricinfo (@ESPNcricinfo) February 8, 2024
His fourth wicket with the last ball of his spell has Pakistan on the brink of victory! #U19WorldCup pic.twitter.com/ET5Hz4u1Fj
ഓപ്പണിംഗ് വിക്കറ്റില്‍ ഡിസ്കണും സാം കോണ്‍സ്റ്റാസും ചേര്‍ന്ന് 33 റണ്‍സടിച്ചപ്പോള്‍ ഓസീസ് അനായാസ ജയം നേടുമെന്ന് തോന്നിച്ചെങ്കിലും കോണ്‍സ്റ്റാസിനെ(14) അലി റാസ വീഴ്ത്തിയതോടെ ഓസീസ് തകര്‍ന്നു തുടങ്ങി. ക്യാപ്റ്റന്‍ ഹു വെയ്ബ്ഗെന്‍(4), ഹര്‍ജാസ് സിങ്(5), റ്യാന്‍ ഹിക്സ്(0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 59-4ലേക്ക് കൂപ്പുകുത്തി. അര്‍ധസെഞ്ചുറി നേടിയ ഡിക്സണ്‍ ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ മടങ്ങി. ഒലിവര്‍ പീക്കും(49), ടോം കാംപ്ബെല്ലും ചേര്‍ന്ന കൂട്ടുകെട്ട ഓസീസിന് പ്രതീക്ഷ നല്‍കിയെങ്കിലും പീക്കിനെ പുറത്താക്കി അലി റാസയാണ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
When will it end. #U19WorldCup pic.twitter.com/Eqn0xKtGCO
— Change of Pace (@ChangeofPace414) February 8, 2024
പിന്നാലെ കാംപ്ബെല്ലിനെ(25) അറാഫത്ത് മിന്‍ഹാസ് വീഴ്ത്തിയതോടെ ഓസീസ് വീണ്ടും പ്രതിസന്ധിയിലായി. ടോ സ്ട്രേക്കറെ കൂടി പുറത്താക്കി അലി റാസ ഓസീസിനെ തോല്‍വിയുടെ വക്കത്തേക്ക് തള്ളിവിട്ടു. എന്നാല്‍ എട്ടാമനായി ഇറങ്ങിയ റാഫ് മക്മില്ലന്റെ ചങ്കുറപ്പ് ഓസീസിന് അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിച്ചു. 164 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് നഷ്ടമായെങ്കിലും വൈല്‍ഡറുമൊത്ത് 17 റണ്‍സടിച്ചാമ് മക്മില്ലന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് പാകിസ്ഥാന് തകര്‍ന്നടിഞ്ഞിരുന്നു. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 48.5 ഓവറില്‍ 179ന് എല്ലാവരും പുറത്തായി. അസന്‍ അവൈസ് (52), അറാഫത്ത് മിന്‍ഹാസ് (52) എന്നിവര്‍ക്ക് മാത്രമാണ് പാകിസ്ഥാന് നിരയില്‍ തിളങ്ങിയത്. ഓസീസിന് വേണ്ടി ടോം സ്ട്രേക്കര്‍ ആറ് വിക്കറ്റ് വീഴ്ത്തി. 9.5 ഓവറില്‍ വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ടോം ആറ് പേരെ പുറത്താക്കിയത്.