നിലവില്‍ സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കി മറ്റൊരു യുവതാരത്തെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി.

ചെന്നൈ: ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർമാരെ അടിക്കടി മാറ്റുന്ന സെലക്ഷൻ രീതിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. മലയാളി താരം സഞ്ജു സാംസണിനും അഭിഷേക് ശർമ്മയ്ക്കും കുറഞ്ഞത് അടുത്ത 10 ടി20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി ഓപ്പണർമാരായി അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുകൂടി കാത്തിരിക്കാമെന്നും യൂട്യൂബ് ചാനലായ 'ക്രിക് ഇറ്റ് വിത്ത് ബദ്രി'യിൽ ബദരീനാഥ് പറഞ്ഞു.

അടുത്ത 10 ടി20 മത്സരങ്ങളിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെ ഇന്ത്യക്കായി ഓപ്പൺ ചെയ്യണം. അതിനു ശേഷവും സഞ്ജു പരാജയപ്പെടുകയാണെങ്കിൽ മാത്രം അദ്ദേഹത്തെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ടീമിലേക്ക് പരിഗണിക്കാം. അല്ലാതെ ഓരോ പരമ്പരയിലും ഇവരെ മാറിമാറി പരീക്ഷിക്കുന്നത് സഞ്ജുവിനോട് കാണിക്കുന്ന അനീതിയാണെന്നും ബദരീനാഥ് പറഞ്ഞു.

നിലവില്‍ സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കി മറ്റൊരു യുവതാരത്തെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി. സഞ്ജു ലോകകപ്പ് ജയിപ്പിച്ച കളിക്കാരനാണ്, കൂടാതെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ട് ഈ വർഷം അവസാനിക്കുന്നത് വരെയെങ്കിലും സഞ്ജുവിന് തുടർച്ചയായി അവസരം നൽകണമെന്നും അതിനുശേഷം മാത്രം തീരുമാനമെടുക്കണമെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു.

സിംബാബ്‌വെ പര്യടനത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പരമ്പരയിലെ മികച്ച താരമായ വൈഭവ് സൂര്യവംശിയെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ടി20യിൽ ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക