ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മുള്‍ഡറിന് സമ്മാനത്തുകയായ ചെക്കിന്‍റെ മാതൃക സമ്മാനിക്കുമ്പോഴാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന് ഭീമാബദ്ധം സംഭവിച്ചത്.

കറാച്ചി: പരമ്പരകള്‍ക്കായി വിചിത്രമായ ട്രോഫികള്‍ രൂപകല്‍പന ചെയ്ത് ഞെട്ടിച്ചിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞ ദിവസം സമ്മാനവിതരണത്തിൽ സംഭവിച്ച ഒരു ഭീമാബദ്ധമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് രസകരമായ സംഭവം.

ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് മത്സരശേം മത്സരത്തിലെ മികച്ച ക്യാച്ചെടുത്ത താരത്തിനുള്ള പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മുള്‍ഡറിന് സമ്മാനത്തുകയായ ചെക്കിന്‍റെ മാതൃക സമ്മാനിക്കുമ്പോഴാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന് ഭീമാബദ്ധം സംഭവിച്ചത്. വിയാന്‍ മുള്‍ഡറിന് ഒരു ലക്ഷം പാകിസ്ഥാനി രൂപ(ഇന്ത്യൻ രൂപ 31000) ചെക്കിന്‍റെ മാതൃക സമ്മാനിച്ചശേഷം ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ചെക്ക് തലതിരിച്ച് പിടിച്ചതാണ് ആരാധകരെ ചിരിപ്പിച്ചത്.

Scroll to load tweet…

പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍റെ കൈയബദ്ധം തിരിച്ചറിഞ്ഞ വിയാന്‍ മുള്‍ഡര്‍ ചെക്ക് ശരിയായ രീതിയില്‍ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥൻ മുള്‍ഡറുടെ കൈയില്‍ നിന്ന് ചെക്ക് വാങ്ങി അത് വീണ്ടും തലിതിരിച്ച് പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനാണ് മുള്‍ഡറെ മികച്ച ക്യാച്ചിനുള്ള അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സടിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക