വിജയ് ഹസാരെ: രോഹന്‍ കുന്നുമ്മലിന് സൂപ്പര്‍ സെഞ്ചുറി, കട്ടയ്‌ക്ക് കൃഷ്‌ണ പ്രസാദ്; കേരളം മികച്ച സ്കോറിലേക്ക്
പുല്ലുള്ള പിച്ചില്‍ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് തുടങ്ങിയത്
![Vijay Hazare Trophy 2023 KER vs MAH Live Rohan Kunnummal hits 83 ball century for Kerala Vijay Hazare Trophy 2023 KER vs MAH Live Rohan Kunnummal hits 83 ball century for Kerala](https://static-ai.asianetnews.com/images/01ghxpmrgt5t1kx56zv1q931aa/rohan-kunnummal_363x203xt.jpg)
രാജ്‌കോട്ട്: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രക്കെതിരെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷിച്ച് കേരള ക്രിക്കറ്റ് ടീം. കേരളത്തിനായി ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മല്‍ 83 ബോളില്‍ സെഞ്ചുറി നേടി. മറ്റൊരു ഓപ്പണര്‍ കൃഷ്‌ണ പ്രസാദ് സെഞ്ചുറി പ്രതീക്ഷയിലാണ്. 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 180/0 എന്ന ശക്തമായ നിലയിലാണ് കേരളം. രോഹന്‍ 85 പന്തില്‍ 104* ഉം, പ്രസാദ് 95 പന്തില്‍ 77* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്.
ടോസ് നേടിയ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍ മികച്ച സ്വിങും മൂവ്‌മെന്‍റും മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് ലഭിച്ചതോടെ ഇരുവരും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിന് ശേഷം ആദ്യം കൃഷ്‌ണ പ്രസാദാണ് അടി തുടങ്ങിയതെങ്കിലും രോഹന്‍ പിന്നാലെ ഗിയര്‍ മാറ്റി. അര്‍ധ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഡ്രൈവിംഗ് സീറ്റ് രോഹന്‍ ഏറ്റെടുത്തതോടെ കേരളം മേധാവിത്തം ഉറപ്പിച്ചു. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ക്രീസിലേക്ക് വരാനിരിക്കേ മികച്ച സ്കോറിലെത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് ടീം.
പ്ലേയിംഗ് ഇലവനുകള്‍
മഹാരാഷ്‌ട്ര: ഓം ഭോസ്‌ലെ, കുശാല്‍ താംബെ, അന്‍കിത് ബാവ്‌നി, ആസിം കാസി, നിഖില്‍ നായക് (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മഹാത്രേ, കേദാര്‍ ജാദവ് (ക്യാപ്റ്റന്‍), പ്രദീപ് ദാദ്ധേ, സോഹന്‍ ജമാല്‍, മനോജ് ഇന്‍ഗലെ, രാമകൃഷ്‌ണന്‍ ഘോഷ്.
കേരളം: കൃഷ്‌ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ശ്രേയാസ് ഗോപാല്‍, അബ്‌ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, വിഷ്‌ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍.
Read more: പതിയെ തുടങ്ങി പടിപടി അടി; വിജയ് ഹസാരെയില്‍ മഹാരാഷ്‌ട്രയെ കേരളം തല്ലിമെതിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം