ഏഴ് കോടിയില്‍ 3.6 കോടി വെറും 24 മണിക്കൂറിനുള്ളില്‍; 'വിരുഷ്ക'യുടെ കൊവിഡ് ധനസമാഹരണത്തിന് മികച്ച പ്രതികരണം
രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും 'ഇൻ ദിസ് ടുഗതർ' എന്ന ധനസമാഹരണത്തിന് തുടക്കമിട്ടത്.
മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം ആരംഭിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും 'ഇൻ ദിസ് ടുഗതർ' (#InThisTogether) എന്ന ധനസമാഹരണ ക്യാംപയിന് തുടക്കമിട്ടത്. ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏഴ് കോടി രൂപ ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചു. ഇക്കാര്യം കോലിയും അനുഷ്‌കയും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം തുടരാമെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.
ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഏഴ് കോടി രൂപ കോലിയും അനുഷ്‌കയും സമാഹരിക്കുന്നത്. കെറ്റോയിൽ 'ഇൻ ദിസ് ടുഗതർ' എന്ന പേരിൽ ഏഴ് ദിവസമാണ് ധനസമാഹരണം. എന്നാല്‍ പകുതി തുക വെറും 24 മണിക്കൂറിനുള്ളില്‍ ലഭിക്കുകയായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനാണ് ഈ പണം ചെലവഴിക്കുക.
കൊവിഡ് ദുരിതാശ്വാസത്തിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ച് കോലിയും അനുഷ്‌കയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona