21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിറ്റൺ ദാസ് ശരിക്കും ഇന്ത്യ വിറപ്പിച്ചു. ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദാസിന്റെ ഇന്നിങ്സ്.

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ തകർത്തടിച്ച ലിറ്റൺ ദാസിന് സമ്മാനവുമായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. മത്സരത്തിന് ശേഷം തന്റെ ക്രിക്കറ്റ് ബാറ്റുകളില്‍ ഒന്ന് കോലി ലിറ്റണ്‍ ദാസിന് കൈമാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷന്‍സ്‌ ചെയര്‍മാന്‍ ജലാല്‍ യൂനുസാണ് കോലി ബാറ്റ് നൽകിയ കാര്യം അറിയിച്ചത്. ട്വന്റി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലായിരുന്നു ഇന്ത്യ-ബം​ഗ്ലാദേശ് ഏറ്റുമുട്ടൽ. ഇരുടീമുകൾക്കും നിർണായകമായ മത്സരത്തിൽ അഞ്ച് റൺസിന് ഇന്ത്യ ജയിച്ചു. ഇടക്ക് മഴ മുടക്കിയ മത്സരത്തിൽ ലിറ്റൺ ദാസിന്റെ മികവിൽ ബം​ഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ചിരുന്നു.

ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടരെ ബം​ഗ്ലാദേശ് 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 എന്ന നിലയിലായിരുന്നു. മഴ നിയമപ്രകാരം ബം​ഗ്ലാദേശ് 17 റൺസ് മുന്നിലായിരുന്നു. കളി മുടങ്ങിയിരുന്നെങ്കിൽ ബം​ഗ്ലാദേശ് ജയിക്കുമായിരുന്നു. മഴ മാറിയതോടെ ബം​ഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറിൽ 151 ആക്കി പുതുക്കി. എന്നാൽ 145ൽ ബം​ഗ്ലാദേശ് ഒതുങ്ങി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിറ്റൺ ദാസ് ശരിക്കും ഇന്ത്യ വിറപ്പിച്ചു. ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദാസിന്റെ ഇന്നിങ്സ്.

'വിരാട് കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ്'; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ദാസ് കെ.എല്‍. രാഹുലിന്റെ തകര്‍പ്പന്‍ ഏറിൽ റണ്ണൗട്ടാകുമ്പോള്‍ 27 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയിരുന്നു. ലിറ്റൺ ദാസ് ഔട്ടായതോടെയാണ് ഇന്ത്യ വിജയപ്രതീക്ഷ തിരിച്ചുപിടിച്ചത്. ഇന്ത്യക്ക് വേണ്ടി വിരാട് കോലിയാണ് ടോപ് സ്കോററായത്. 44 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 64 റൺസാണ് ഇന്ത്യൻ താരം നേടിയത്. മത്സരത്തിൽ കോലിക്കെതിരെ ഫേക്ക് ഫീൽഡിങ് ആരോപണവുമുയർന്നു.