ശിവം ദുബെ സിക്സ് അടിച്ചു കളി ജയിപ്പിക്കുമെന്ന് കോലി, പക്ഷെ ഒടുവിൽ സംഭവിച്ചതുകണ്ട് ചിരിയടക്കാനാവാതെ ടീം ഇന്ത്യ
ദുബെയും ജയ്സ്വാളും അഫ്ഗാന്‍ ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ഒന്നിന് പുറകെ ഒന്നായി സിക്സറുകള്‍ പറത്തിയപ്പോള്‍ ഇന്ത്യ 15 ഓവറിനുള്ളില്‍ ലക്ഷ്യം മറികടക്കുമെന്നാണ് കരുതിയത്.
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ യുവതാരങ്ങളായ യശസ്വി ജയ്സ്വാളും ശിവം ദുബെയും സിക്സര്‍ പൂരം ഒരുക്കിയപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലെട്ടി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച കോലിയും ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കോലി വീണെങ്കിലും പിന്നീടെത്തിയ ശിവം ദുബെ മോശമാക്കിയില്ല.
ദുബെയും ജയ്സ്വാളും അഫ്ഗാന്‍ ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ഒന്നിന് പുറകെ ഒന്നായി സിക്സറുകള്‍ പറത്തിയപ്പോള്‍ ഇന്ത്യ 15 ഓവറിനുള്ളില്‍ ലക്ഷ്യം മറികടക്കുമെന്നാണ് കരുതിയത്. എന്നാല്‍ വിജയത്തിനടുത്ത് ജയ്സ്വാളും അമിതാവേശത്തില്‍ ജിതേഷ് ശര്‍മയും ഒരോവറില്‍ മടങ്ങിയതോടെ റിങ്കു സിംഗിനും ശിവം ദുബെക്കുമായി ഫിനിഷിംഗിന്‍റെ ഉത്തരവാദിത്തം.
ഫസലുള്ള ഫാറൂഖി എറിഞ്ഞ പതിനാറാം ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 173 റണ്‍സിലെത്തിയത്. ജയത്തിലേക്ക് ആറ് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അതുവരെ സിക്സര്‍ പൂരമൊരുക്കിയ ദുബെ റിങ്കുവിനൊപ്പം സിംഗിളുകളെടുത്താണ് മുന്നോട്ട് പോയത്.
ഒടുവില്‍ ജയത്തിലേക്ക് ഒരു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഡഗ് ഔട്ടില്‍ യുവതാരങ്ങളായ അര്‍ഷ്ദീപിനും ശുഭ്മാന്‍ ഗില്ലിനും രവി ബിഷ്ണോയ്ക്കും ആവേശ് ഖാനും സഞ്ജു സാംസണുമെല്ലാം ഓപ്പമിരുന്ന് തമാശ പങ്കിട്ടിരുന്ന കോലി ദുബെ സിക്സടിച്ച് കളി ജയിപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞു.
Virat Kohli and Shubman Gill after the series win. pic.twitter.com/KWRlOBFTBM
— Mufaddal Vohra (@mufaddal_vohra) January 14, 2024
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാലിനുനേരെ വന്ന ഫാറൂഖിയുടെ പന്ത് കണക്ട് ചെയ്യാന്‍ കഴിയാതിരുന്ന ദുബെയുടെ പാഡില്‍ തട്ടി ഫൈന്‍ ലെഗ്ഗിലേക്ക് പോയ പന്തില്‍ ലെഗ് ബൈ ഓടിയെടുത്താണ് ഇന്ത്യ വിജയ റണ്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഡഗ് ഔട്ടില്‍ കോലിയും യുവതാരങ്ങളും ചിരിയടക്കാനാവാതെ മുഖം പൊത്തിയിരിക്കുന്നതും കാണാമായിരുന്നു. വിജയറണ്ണെടുത്ത ദുബെക്കും കാര്യം മനസിലായതിനാല്‍ ആ ചിരിയില്‍ പങ്കുചേര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക