ഐപിഎല്‍ സീസണ് മുന്നോടിയായി വിരാട് കോലി ആര്‍സിബി ക്യാമ്പിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. അതേസമയം, പരിക്കേറ്റ പാറ്റ് കമ്മിന്‍സിന് പകരക്കാരനായി ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടക്കാല നായകനായി നിയമിച്ചു.

ബെംഗളൂരു: ഐപിഎല്‍ സീസണ് മുന്നോടിയായി വിരാട് കോലി ആര്‍സിബി ക്യാന്പിനൊപ്പം ചേര്‍ന്നു. കുടുംബത്തോടൊപ്പം ലണ്ടനില്‍ കഴിയുന്ന കോലി ഇന്നലെയാണ് ബെംഗളൂരുവില്‍ എത്തിയത്. ഐപിഎല്ലിനായി ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ കോലി പരിശീലനം നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ആര്‍ സി ബിയെ ആദ്യ കിരീടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് കോലി. 55.75 ശരാശരിയില്‍ 657 റണ്‍സാണ് കോലി കഴിഞ്ഞ സീസണില്‍ നേടിയത്.

ഇതില്‍ എട്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയേഴുകാരനായ കോലി ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാണ്. 267 കളിയില്‍ കോലി എട്ട് സെഞ്ച്വറിയോടെ 8661 റണ്‍സെടുത്തിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ നിര്‍ണായക മാറ്റം. പരിക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുന്ന നായകന്‍ പാറ്റ് കമ്മിന്‍സിന് പകരം ഇന്ത്യന്‍ താരം ഇഷാന്‍ കിഷനെ ടീമിന്റെ ഇടക്കാല നായകനായി നിയമിച്ചു. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനെ നയിച്ച പാറ്റ് കമ്മിന്‍സിന് ആഷസ് പരമ്പരക്കിടെയേറ്റ പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായതോടെയാണ് പകരം നായകനെ ഹൈദരാബാദ് പ്രഖ്യാപിച്ചത്. കമിന്‍സ് പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ ഇഷാന്‍ കിഷന്‍ ടീമിനെ നയിക്കുമെന്ന് എസ്ആര്‍എച്ച് മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു. പാറ്റ് കമ്മിന്‍സ് പരിക്കില്‍ നിന്ന് മുക്തനായി വരികയാണ്. അദ്ദേഹം മടങ്ങിയെത്തുന്നത് വരെ ഇഷാന്‍ കിഷന്‍ ക്യാപ്റ്റനായും അഭിഷേക് ശര്‍മ വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കുമെന്ന് ഹൈദരാബാദ് എക്‌സ് പോസറ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ സീസണില്‍ 11.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സില്‍ എത്തിയത്. അഭിഷേക് ശര്‍മ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനവും ആഭ്യന്തര ക്രിക്കറ്റിലെ നായകപാടവവുമാണ് കിഷനെ നായകനായി തെരഞ്ഞെടുക്കാന്‍ കാരണമായത്.


YouTube video player