ഐപിഎല്‍ കമന്ററിക്കിടെ മുന്‍ താരം വീരേന്ദര്‍ സെവാഗും ആര്‍ അശ്വിനും തമ്മില്‍ വാഗ്വാദം. അശ്വിനെതിരെ സെവാഗ് നടത്തിയ ആവര്‍ത്തിച്ചുള്ള പരിഹാസങ്ങളും വ്യക്തിപരമായ പരാമര്‍ശങ്ങളും ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ആര്‍ അശ്വിനും തമ്മിലുണ്ടായ വാഗ്വാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. ജിയോ സ്റ്റാറില്‍ തന്റെ കമന്ററി അരങ്ങേറ്റം കുറിച്ച അശ്വിനെതിരെ സെവാഗ് നടത്തിയ ആവര്‍ത്തിച്ചുള്ള പരിഹാസങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്.
തമാശയില്‍ തുടങ്ങി; ഒടുവില്‍ കൈവിട്ടു
മത്സരത്തെക്കുറിച്ച് വിശകലനം നടത്തുന്നതിന് പകരം വ്യക്തിപരമായ കഥകള്‍ പറയുന്നതിനും അശ്വിനെ അനാവശ്യമായി കളിയാക്കുന്നതിനുമാണ് സെവാഗ് മുന്‍ഗണന നല്‍കിയതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. കമന്ററി പറയുന്ന സമയത്ത് അശ്വിന്‍ അമിതമായി ബുദ്ധി ഉപയോഗിക്കരുതെന്ന സെവാഗിന്റെ പരാമര്‍ശമാണ് തര്‍ക്കങ്ങളുടെ തുടക്കം. ആദ്യം ഇതൊരു തമാശയായി തോന്നിയെങ്കിലും, സെവാഗ് ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നത് കമന്ററി ബോക്‌സില്‍ അസ്വസ്ഥതയുണ്ടാക്കി. ഇതിനെതിരെ അശ്വിന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
വാക്കേറ്റം ഇങ്ങനെ
ചര്‍ച്ചയ്ക്കിടെ സെവാഗ് നടത്തിയ ഒരു പരാമര്‍ശം ഇതായിരുന്നു... ''ഇന്ന് നമ്മള്‍ ഹൃദയം കൊണ്ട് സംസാരിക്കും, അല്ലാതെ ലോജിക്കും ചിന്തയും വെച്ചല്ല.'' ഇതിന് അശ്വിന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ചിന്തിച്ച് മാത്രം സംസാരിക്കണമെന്നും ഒന്നും ആലോചിക്കാതെ പറയരുതെന്നുമാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നിങ്ങള്‍ എന്നോട് പറയുന്നത് നേരെ വിപരീതമാണ്.'' സെവാഗ് അവിടെയും നിര്‍ത്തിയില്ല. അശ്വിന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ ലക്ഷ്യം വെച്ച് അദ്ദേഹം മറ്റൊരു ഒളിയമ്പ് കൂടി എയ്തു. ചിലര്‍ ഫോളോവേഴ്സ് കുറയുമെന്ന് പേടിച്ച് സത്യം പറയാന്‍ മടിക്കുന്നുവെന്നും, ആരാധകരുടെ എണ്ണം നോക്കിയാണ് ചിലര്‍ സംസാരിക്കുന്നതെന്നുമായിരുന്നു സെവാഗിന്റെ പരിഹാസം.
ആരാധകരുടെ പ്രതിഷേധം
കമന്ററിയുടെ നിലവാരം തകരുന്നുവെന്ന പരാതിയുമായി നിരവധി ആരാധകര്‍ രംഗത്തെത്തി. നവ്ജ്യോത് സിംഗ് സിദ്ധു, ആകാശ് ചോപ്ര തുടങ്ങിയവര്‍ക്ക് നേരത്തെയും സമാനമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കളിയെക്കുറിച്ചുള്ള കൃത്യമായ വിശകലനത്തിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളും തമാശകളും മാത്രം കമന്ററി ബോക്‌സില്‍ നിറയുന്നത് ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.

