ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ 39 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്‍റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 20 ഓവറില്‍ 241 റണ്‍സടിച്ചു.

ഹെഡിങ്‌ലി: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും എ ബി ഡിവില്ലിയേഴ്സ്. ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ 39 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്‍റെ ബാറ്റിംഗ് കരുത്തില്‍ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 41 പന്തില്‍ ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ 46 പന്തില്‍ 123 റണ്‍സടിച്ച ഡിവില്ലിയേഴ്സ് 15 ഫോറും എട്ട് സിക്സും പറത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ഓപ്പണര്‍മാരായി ഇറങ്ങിയ സ്മട്സും ഡിവില്ലിയേഴ്സും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 187 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കി. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡിവില്ലിയേഴ്സ് പിന്നീട് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 17 പന്തുകളായിരുന്നു. പീറ്റര്‍ സിഡില്‍ എറിഞ്ഞ എട്ടാം ഓവറില്‍ 18 റണ്‍സും ഡാന്‍ ക്രിസ്റ്റ്യൻ എറിഞ്ഞ പത്താം ഓവറില്‍ 19 റണ്‍സും ഡാര്‍സി ഷോ‍ർട്ട് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 22 റണ്‍സും അടിച്ചാണ് ഡിവില്ലിയേഴ്സ് 39 പന്തില്‍ സെഞ്ചുറിയിലെത്തിയത്.

Scroll to load tweet…

സെഞ്ചുറിക്ക് പിന്നാലെ പതിനാലാം ഓവറില്‍ പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ ഡാര്‍സി ഷോര്‍ട്ടിന് ക്യാച്ച് നല്‍കിയാണ് ഡിവില്ലിയേഴ്സ് പുറത്തായത്. ഡിവില്ലിയേഴ്സ് പുറത്തായശേഷം തകര്‍ത്തടിച്ച സ്മട്സ് 53 പന്തില്‍ 85 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായി. 16 റണ്‍സെടുത്ത ജെ പി ഡൂമിനിയാണ് ഇരുവര്‍ക്കും പുറമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ഓസ്ട്രേലിയക്കായി പീറ്റര്‍ സിഡില്‍ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക