അര്ജുന് ടെന്‍ഡുല്‍ക്കര്‍ വക യോര്‍ക്കര്‍ തീമഴ; വാഴത്തണ്ട് പോലെ നിലംപൊത്തി ബാറ്റര്‍! വീഡിയോ
ബുമ്രയെ അനുസ്‌മരിപ്പിക്കും യോര്‍ക്കറുമായി അതിശയിപ്പിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ബാറ്ററുടെ കാലുകള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
മുംബൈ: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങിക്കഴിഞ്ഞു. മുംബൈ ക്യാംപില്‍ ഇപ്പോഴത്തെ സൂപ്പര്‍ താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സാക്ഷാല്‍ ജസ്പ്രീത് ബുമ്രയെ അനുസ്മരിപ്പിക്കും വിധമാണ് പരിശീലനത്തില്‍ അര്‍ജുന്‍റെ ബൗളിംഗ് പ്രകടനം.
മുംബൈ ഇന്ത്യന്‍സ് സഹതാരം നെഹാല്‍ വധേരയുടെ കാല്‍വിരല്‍ത്തുമ്പ് തകര്‍ക്കുന്ന മിന്നല്‍ യോര്‍ക്കറുകള്‍ പരിശീലനത്തില്‍ എറിഞ്ഞാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അമ്പരപ്പിച്ചത്. പന്ത് ബാറ്റില്‍ കൊള്ളിക്കാനാവാതെ നെഹാല്‍ വധേര അടിതെറ്റി നിലത്തുവീണു. ഇവിടംകൊണ്ട് അവസാനിച്ചില്ല. വീണ്ടും അതിശക്തമായ യോര്‍ക്കറുകള്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉതിര്‍ത്തുവിട്ടപ്പോള്‍ നെഹാല്‍ വധേരയുടെ കണങ്കാല്‍ തകര്‍ക്കാതെ കഷ്ടിച്ചാണ് പന്ത് പാഞ്ഞത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ തീപാറും ബൗളിംഗ് വീഡിയോ മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോള്‍ ടീമിന്‍റെ ആരാധകര്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി സമീപകാലത്ത് മികച്ച ഓള്‍റൗണ്ട് പ്രകടനം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തെടുത്തിരുന്നു. അതിനാല്‍ ഐപിഎല്‍ 2024 സീസണില്‍ അര്‍ജുന് കൂടുതല്‍ മത്സരങ്ങളില്‍ അവസരം ലഭിച്ചേക്കും എന്നാണ് പ്രതീക്ഷകള്‍. സീസണിലെ ആദ്യ മത്സരങ്ങളില്‍ അര്‍ജുന്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്ന് ഇപ്പോള്‍ പറയാനാകില്ല. കഴിഞ്ഞ സീസണില്‍ പന്തെറിഞ്ഞ മൂന്ന് കളികളില്‍ 3 വിക്കറ്റാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പേരിലാക്കിയത്.
അഹമ്മദാബാദില്‍ മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ് ഐപിഎല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം. രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലാണ് മുംബൈ ഇക്കുറി ഇറങ്ങുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹാര്‍ദിക് കഴിഞ്ഞ രണ്ട് സീസണില്‍ നായകനായിരുന്ന ടീം കൂടിയാണ് ആദ്യ കളിയിലെ എതിരാളികളായ ഗുജറാത്ത് ടൈറ്റന്‍സ്. അതിനാല്‍ തന്നെ മത്സരത്തിന്‍റെ ആവേശം വാനോളം ഉയരും.
22-ാം വയസില്‍ ഇംഗ്ലണ്ടിനെ തീര്‍ത്തു; യശസ്വി ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം