ഇന്ത്യയെ 471 റണ്‍സിലൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ആദ്യ ഓവറിലെ അവസാന പന്തില്‍ സാക്ക് ക്രോളിയെ ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചാണ് ബുമ്ര ആദ്യ പ്രഹരമേല്‍പ്പിച്ചത്.
ലീഡ്സ്: ഇന്ത്യക്കെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ബെന്‍ ഡക്കറ്റും 48 റണ്‍സുമായി ഒല്ലി പോപ്പും ക്രീസില്‍. നാലു റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബുമ്രയാണ് ക്രോളിയെ മടക്കിയത്.
ആദ്യ ഓവറില്‍ ഇംഗ്ലണ്ട് ഞെട്ടി
ഇന്ത്യയെ 471 റണ്‍സിലൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ആദ്യ ഓവറിലെ അവസാന പന്തില്‍ സാക്ക് ക്രോളിയെ ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചാണ് ബുമ്ര ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീടും ബുമ്രയുടെ പന്തുകള്‍ കളിക്കാന്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടി. എന്നാല്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ആദ്യ സ്പെല്ലില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കഞ്ഞതോടെ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇതിനിടെ ബെന്‍ ഡക്കറ്റ് ഗള്ളിയില്‍ നല്‍കിയ ക്യാച്ച് രവീന്ദ്ര ജഡേജ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
അഞ്ചോവര്‍ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 32 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ടാം സ്പെല്ലില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിന് ആദ്യ സ്പെല്ലില്‍ ബുമ്രക്ക് പിന്തുണ നല്‍കാനായില്ല. 76 പന്തിലാണ് ഡക്കറ്റ് 43 റണ്‍സടിച്ചത്. ഒല്ലി പോപ്പ് ആകട്ടെ 63 പന്തിലാണ് 48 റണ്‍സ് നേടി ക്രീസിലുള്ളത്. രവീന്ദ്ര ജഡേജക്ക് വിക്കറ്റില്‍ നിന്ന് ടേണ്‍ ലഭിക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
രണ്ടാം ദിനം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. 359-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. ഇന്നലെ സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ന് ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.


