നേരിട്ട ആദ്യ 13 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട എട്ട് പന്തില്‍ ഏഴ് സിക്സ് പറത്തിയ പൊള്ളാര്‍ഡ് മത്സരത്തില്‍ 29 പന്തില്‍ 65 റണ്‍സെടുത്തു.
സെന്‍റ് ലൂസിയ:കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി അമ്പരപ്പിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് നെവിസ് പാട്രിയോട്സനെതിരായ മത്സരതതില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി ബാറ്റിംഗിനിറങ്ങിയ പൊള്ളാര്‍ഡ് നേരിട്ട ആദ്യ 13 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട എട്ട് പന്തില്‍ ഏഴ് സിക്സ് പറത്തിയ പൊള്ളാര്‍ഡ് മത്സരത്തില്‍ 29 പന്തില്‍ 65 റണ്‍സെടുത്തു. പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ 12 റണ്‍സ് ജയം നേടി.
മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് പൊള്ളാര്‍ഡ് വിശ്വരൂപം പുറത്തെടുത്തത്. സ്പിന്നര്‍ നവിന്‍ ബിഡൈസിയുടെ ഓവറിലെ മൂന്നാം പന്ത് സിക്സിന് പറത്തി അടി തുടങ്ങിയ പൊള്ളാര്‍ഡ് പിന്നീട് ഓവറിലെ ആ ഓവറില്‍ രണ്ട് സിക്സ് കൂടി പറത്തി. അടുത്ത ഓവര്‍ എറിയാനെത്തിയ വഖാര്‍ സലാംഖൈലിനെതിരെ തുടര്‍ച്ചയായി നാലു സിക്സുകള്‍ കൂടി പറത്തി പൊള്ളാര്‍ഡ് എട്ട് പന്തില്‍ ഏഴ് സിക്സ് അടിച്ച് 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
ജയത്തോടെ നൈറ്റ് റൈഡേഴ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം 38കാരനായ പൊള്ളാര്‍ഡിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് മുംബൈ ഇന്ത്യൻസിനാണ് പാരയായത്. 2022ല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് തുടര്‍ന്നും കളിപ്പിക്കാത്ത മുംബൈ ഇന്ത്യൻസിന്‍റെ തീരുമാനത്തെയാണ് ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്. കുറഞ്ഞത് രണ്ട് വര്‍ഷം കൂടി കളിക്കാമായിരുന്ന പൊള്ളാര്‍ഡിനെ മുംബൈ നേരത്തെ വിരമിപ്പിക്കുകയായിരുന്നുുവെന്ന് ആരാധകര്‍ കുറിച്ചു.
