ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റില്‍ 60 ഓവറുകള്‍ക്കിടെ മൂന്ന് റിവ്യൂകളും ടീം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു 

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം നിയന്ത്രണം വിട്ട് ക്യാമറാമാനോട് ക്ഷോഭിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഡിആര്‍എസ് വേളയില്‍ പന്ത് പിച്ച് ചെയ്യുന്നതിന്‍റെ റീപ്ലേ കാണിക്കുന്നതിന് പകരം തന്‍റെ മുഖം റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബിഗ്‌സ്ക്രീനില്‍ കാണിച്ചുകൊണ്ടിരുന്നതാണ് രോഹിത് ശര്‍മ്മയെ പ്രകോപിതനാക്കിയത്. 

റാഞ്ചി ടെസ്റ്റില്‍ 60 ഓവറുകള്‍ക്കിടെ തന്നെ മൂന്ന് റിവ്യൂകളും ടീം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് റിവ്യൂകളും ജോ റൂട്ടിനെതിരെയും അവസാന റിവ്യൂ ബെന്‍ ഫോക്‌സിന് എതിരെയുമായിരുന്നു. രവീന്ദ്ര ജഡേജയുടെ ബോളില്‍ ബെന്‍ ഫോക്സിന് എതിരായ എല്‍ബിഡബ്ല്യൂ അപ്പീല്‍ അംപയര്‍ തള്ളിയിരുന്നു. ഇതോടെ ഡിആര്‍എസ് രോഹിത് ശര്‍മ്മ എടുക്കുകയായിരുന്നു. ഫോക്സിനെതിരായ റിവ്യൂവിനിടെ പന്തിന്‍റെ റീപ്ലേ കാണിക്കുന്നതിന് പകരം രോഹിത് ശര്‍മ്മയുടെ മുഖമാണ് ബിഗ്‌സ്ക്രീനില്‍ കാട്ടിക്കൊണ്ടിരുന്നത്. 'എന്നെയല്ല, ഡിആര്‍എസ് കാണിക്കുന്നതില്‍ ശ്രദ്ധിക്കൂ' എന്ന് ഇന്ത്യന്‍ നായകന്‍ ഇതോടെ ബിഗ്‌സ്ക്രീന്‍ നോക്കി ആംഗ്യം കാണിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ‍ര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെയും സമാനമായി രോഹിത് ക്യാമറാമാനോട് നിര്‍ദേശം നല്‍കുന്നത് കണ്ടിരുന്നു. 

Scroll to load tweet…

ബെന്‍ ഫോക്‌സിന്‍റെ മൂന്ന് സ്റ്റംപിലും കൊള്ളാന്‍ സാധ്യതയില്ലാത്ത പന്തില്‍ ഇന്ത്യ റിവ്യൂ എടുത്തതിനെ വിമര്‍ശിച്ച് മത്സരത്തിലെ കമന്‍റേറ്ററായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. 'റിവ്യൂ കൊടുക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല, ബൗളറുടെ നിര്‍ബന്ധം കാരണം രോഹിത് അതിന് മുതിരുകയായിരുന്നു' എന്ന് ഗവാസ്‌കര്‍ പറഞ്ഞു. പന്തെറിഞ്ഞ രവീന്ദ്ര ജഡേജയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമാണ് രോഹിത് ശര്‍മ്മ ഡിആര്‍എസ് വിളിച്ചത് എന്ന് സുനില്‍ ഗവാസ്‌കറുടെ സഹ കമന്‍റേറ്ററായ ഇംഗ്ലണ്ട് മുന്‍ ഓപ്പണര്‍ നിക്ക് നൈറ്റും പറഞ്ഞു. ഇന്ത്യ മൂന്ന് റിവ്യൂവും ആദ്യ ദിനം തന്നെ നഷ്ടപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ റിവ്യൂകളും അവശേഷിക്കുകയാണ്. 

Read more: സെഞ്ചുറിക്ക് പിന്നാലെ ചെറുവിരല്‍ കൊണ്ട്‍ വിചിത്ര ആംഗ്യം; എന്താണ് റൂട്ടും സ്റ്റോക്‌സും കാട്ടിയ പിങ്കി സിഗ്നല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം