ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്‍റി 20ക്ക് മുമ്പ് കഠിനമായ പരിശീലനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്
ഗയാന: പ്രതാപത്തിന്‍റെ നിഴലില്‍ പോലുമില്ലാത്ത വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ട്വന്‍റി 20യില്‍ തോറ്റതിന്‍റെ നാണക്കേടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയിട്ടും മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ നിരയ്‌ക്ക് താളം പിഴയ്‌ക്കുകയായിരുന്നു. ഓപ്പണര്‍മാരും മധ്യനിരയിലെ മിക്ക താരങ്ങളും ബാറ്റിംഗ് പരാജയം നേരിട്ടതോടെയായിരുന്നു ഇന്ത്യന്‍ തോല്‍വി. ഇതില്‍ നിന്ന് കരകയറാന്‍ രണ്ടാം ട്വന്‍റി 20ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് കച്ചമുറുക്കിയാണ്.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്‍റി 20ക്ക് മുമ്പ് കഠിനമായ പരിശീലനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. അവസാന നെറ്റ്‌സ് സെഷനില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ ഏറെസമയം ബാറ്റ് ചെയ്തു. ഇതിന്‍റെ വീഡിയോ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കിഷനും ഗില്ലും പരിശീലനം നടത്തിയതോടെ യശസ്വി ജയ്‌സ്വാള്‍ ഇന്ന് അരങ്ങേറ്റ ടി20 കളിക്കാനുള്ള സാധ്യത വിരളമായി. ബൗളര്‍മാരായ അര്‍ഷ്‌ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ആവേഷ് ഖാനും മുകേഷ് കുമാറും യുസ്‌വേന്ദ്ര ചഹലും രവി ബിഷ്‌ണോയിയും ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ഒക്കെ നെറ്റ്‌സില്‍ പന്തെറിഞ്ഞു.
പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- വിന്‍ഡീസ് രണ്ടാം ട്വന്‍റി ആരംഭിക്കുന്നത്. ആദ്യ ടി20 നാല് റണ്‍സിന് തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പിന്നിലാണ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം ഉയര്‍ന്ന സ്കോറുകള്‍ക്ക് പ്രസിദ്ധമായ മൈതാനമാണ്. ബാറ്റര്‍മാരെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ് ഇവിടുത്തെ പിച്ചിന്‍റെ ചരിത്രം. ഗയാനയില്‍ മഴ സാധ്യതയുണ്ടെങ്കിലും മത്സരം തടപ്പെടുത്തില്ല എന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി ഇന്ന് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ആദ്യ ട്വന്‍റി 20യില്‍ ഇഷാന്‍ കിഷന്‍(6), ശുഭ്‌മാന്‍ ഗില്‍(3), സൂര്യകുമാര്‍ യാദവ്(21), ഹാര്‍ദിക് പാണ്ഡ്യ(19), സഞ്ജു സാംസണ്‍(12), അക്‌സര്‍ പട്ടേല്‍(13) എന്നീ സ്കോറില്‍ പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ്മ(39) ആയിരുന്നു ടോപ് സ്കോറര്‍.
ട്വന്‍റി 20 സ്ക്വാഡ്: ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്(വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ.
