ഇംഗ്ലണ്ട് പേസര്‍ ഓലീ റോബിന്‍സണിന്‍റെ ബൗണ്‍സറില്‍ വ്യത്യസ്ത ഷോട്ടിന് ശ്രമിച്ച സ്റ്റീവ് സ്‌മിത്ത് അടിതെറ്റി നിലത്തുവീണു
ലണ്ടന്‍: സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്റര്‍ ആണെങ്കിലും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്ത് അണ്‍ഓര്‍ത്തഡോക്‌സ് താരമായാണ് അറിയപ്പെടുന്നത്. തകര്‍പ്പന്‍ കവര്‍ഡ്രൈവുകള്‍ ചെയ്യുമ്പോഴും ക്രീസിലെ വ്യത്യസ്ത സ്റ്റാന്‍സും അതിവേഗ ചലനങ്ങളും പന്ത് ലീവ് ചെയ്യുന്നതിലെ വൈവിധ്യവുമെല്ലാം സ്‌മിത്തിനെ താരതമ്യങ്ങളില്ലാത്ത താരമാക്കുന്നു. ഇതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ കണ്ടത്. സ്‌മിത്തിന്‍റെ ബാറ്റിംഗ് കണ്ട് ഇതെന്ത് ഷോട്ട് എന്നാണ് ആരാധകരുടെ ചോദ്യം.
ഇംഗ്ലണ്ട് പേസര്‍ ഓലീ റോബിന്‍സണിന്‍റെ ബൗണ്‍സറില്‍ വ്യത്യസ്ത ഷോട്ടിന് ശ്രമിച്ച സ്റ്റീവ് സ്‌മിത്ത് അടിതെറ്റി നിലത്തുവീണു. ഈ പന്തില്‍ റണ്‍സൊന്നും നേടാന്‍ സ്‌മിത്തിന് ആയുമില്ല.
ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റീവ് സ്‌മിത്ത് നാലാം ദിനത്തെ ആദ്യ സെഷനില്‍ 62 പന്തില്‍ 5 ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ സ്‌മിത്ത് തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് കരിയറില്‍ താരത്തിന്‍റെ 32-ാം ശതകം കൂടിയാണിത്. 169 പന്തില്‍ മൂന്നക്കത്തിലെത്തിയ സ്‌മിത്ത് പുറത്താകുമ്പോള്‍ 184 പന്തില്‍ 15 ഫോറുകളുടെ അകമ്പടിയോടെ 110 റണ്‍സുണ്ടായിരുന്നു പേരില്‍. രണ്ട് ഇന്നിംഗ്‌സുകളിലും ജോഷ് ടംഗിനായിരുന്നു സ്‌മിത്തിന്‍റെ വിക്കറ്റ്.
നാലാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ ലീഡ് 300 റണ്‍സിന് അടുത്തായിക്കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ 197-5 എന്ന നിലയില്‍ നില്‍ക്കുകയാണ് ഓസീസ്. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. സ്റ്റീവ് സ്‌മിത്തിന് പുറമെ ഉസ്‌മാന്‍ ഖവാജ 77 ഉം, ഡേവിഡ് വാര്‍ണര്‍ 25 ഉം, മാര്‍നസ് ലബുഷെയ്‌ന്‍ 30 ഉം, ട്രാവിഡ് ഹെഡ് 7 ഉം റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 416നെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 325 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു.
Read more: ക്ലാസിക് ഇന്നിംഗ്‌സുമായി സ്റ്റീവ് സ്‌മിത്ത്; മാസ് ക്യാച്ചെടുത്ത് ബെന്‍ ഡക്കെറ്റ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
