ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, യുവതാരം ശുഭ്മാന്‍ ഗില്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം അദ്ദേത്തോട് സംസാരിക്കാന്‍ കണ്ടെത്തി.
ആന്റിഗ്വെ: ഇന്ത്യന്‍ താരങ്ങളെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിന് പരിചയപ്പെടുത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബാര്‍ബഡോസില്‍, സര്‍പ്രൈസ് നല്‍കികൊണ്ടാണ് അദ്ദേഹമെത്തിയത്. പിന്നാലെ ഇന്ത്യന്‍ താരങ്ങളുമായി സംസാരിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, യുവതാരം ശുഭ്മാന്‍ ഗില്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം അദ്ദേത്തോട് സംസാരിക്കാന്‍ കണ്ടെത്തി.
ഇതിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് പുറത്തുവിട്ടത്. ഗില്ലിനെ പരിചയപ്പെടുത്തുമ്പോള്‍ പ്രകീര്‍ത്തിക്കാനും രാഹുല്‍ മറന്നില്ല. ഇന്ത്യയുടെ ഭാവി താരമാണെന്നാണ് ദ്രാവിഡ് ഗില്ലിനെ വിശേഷിപ്പിച്ചത്. വീഡിയോ കാണാം...
ഈ മാസം 12നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് ടീം ഇന്ത്യ ബാര്‍ബഡോസില്‍ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിന് മുമ്പ് ടീം പരിശീലന മത്സരങ്ങള്‍ കളിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമായി പരമ്പരയിലുള്ളത്. ടെസ്റ്റ്, ഏകദിന ടീമുകളെ നേരത്തെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫൈനലില്‍ ഓസീസിനോട് തോറ്റതിന്റെ ആഘാതം മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്.
ചേതേശ്വര്‍ പൂജാര ടീമിന് പുറത്തായതോടെ യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരില്‍ ഒരാളെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനൊരുങ്ങുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പൂജാര പുറത്തായതോടെ അജിങ്ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. തിരിച്ചുവരവില്‍ ഓസീസിന് എതിരായ ഫൈനലിലെ തകര്‍പ്പന്‍ പ്രകടനമാണ് രഹാനെയ്ക്ക് തുണയായത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ കരുത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തിയിട്ടുണ്ട്.
ഇതേസമയം വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ വെസ്റ്റ് ഇന്‍ഡീസിന് ശക്തമായ തിരിച്ചുവരവില്ലാതെ ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

