ഓസ്ട്രേലിയയിലെ പെർത്തിൽ വെച്ച് പാകിസ്ഥാൻ ആരാധകന് ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ഓട്ടോഗ്രാഫ് നൽകി.

പെര്‍ത്ത്: പാകിസ്ഥാന്‍ വംശജനായ ആരാധകന് ഓട്ടോഗ്രാഫ് നല്‍കി ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി പെര്‍ത്തില്‍ എത്തിയ ഇന്ത്യന്‍ സംഘത്തെ കാണാന്‍ കറാച്ചി സ്വദേശിയായ സാഹിലും ഉണ്ടായിരുന്നു. കോലിയുടെയും രോഹിത്തിന്റെയും ആരാധകനായ സാഹില്‍ ഇരുവരെയും കാണാന്‍ ടീം ഹോട്ടലിനു പുറത്ത് കാത്തുനിന്നു. ആര്‍സിബി ജേഴ്സിയുമായി സാഹിലെത്തിയതോടെ, ജേഴ്സിയില്‍ കോലി ഓട്ടോഗ്രാഫ് നല്‍കി.

ഈ സമയം ടീം ബസിലേക്ക് കയറിയ രോഹിത് സാഹിലിനെ കണ്ട് ഇറങ്ങിവരികയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇരുവരും ഓട്ടോഗ്രാഫ് നല്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാം...

Scroll to load tweet…

ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം കടുത്ത വിവാദങ്ങളുണ്ടായിരുന്നു. ഇന്ത്യ ജയിച്ചെങ്കിലും കിരീടം ഏറ്റുവാങ്ങിയിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി. നഖ്വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ്.

നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരക്രമത്തിലെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക് അതേര്‍ട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ആളിക്കത്തിക്കുന്ന വിധം മത്സരക്രമം തയ്യാറാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതേര്‍ട്ടന്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍, ഫൈനലില്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്ഥാനും മൂന്നുതവണ ഏറ്റുമുട്ടിയതിന്റെയും മത്സരങ്ങള്‍ക്കിടെ ഉണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അതേര്‍ട്ടന്റെ പ്രതികരണം.

YouTube video player