അംപയറോട് കയർത്തു, തീര്‍ന്നില്ല, അരിശം തീര്‍ക്കാന്‍ സ്റ്റംപ് പിഴുതെറിഞ്ഞു; ഷാക്കിബ് വിവാദത്തില്‍- വീഡിയോ
അബഹാനിയുടെ താരമായി മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍ബിഡബ്ല്യൂവിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ സ്റ്റംപ് നോണ്‍സ്ട്രൈക്കിലെ കാലുകൊണ്ടു തട്ടിയിട്ടു.
ധാക്ക: ബംഗ്ലാദേശ് സീനിയര്‍ താരം ഷാക്കിബ് അല്‍ ഹസന് വീണ്ടും വിവാദത്തില്‍. ഇത്തവണ ധാക്ക പ്രീമിയര്‍ ഡിവിഷന് ടി20 ക്രിക്കറ്റ് ലീഗിലെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റമാണ് ഷാക്കിബിനെ വെട്ടിലാക്കിയത്. മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടറുടെ പക്വതയില്ലാത്ത പെരുമാറ്റം.
മുഹമ്മദന്‍സിന്റെ താരമാണ് ഷാക്കിബ്. അബഹാനിയുടെ താരമായി മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍ബിഡബ്ല്യൂവിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ സ്റ്റംപ് നോണ്‍സ്ട്രൈക്കിലെ കാലുകൊണ്ടു തട്ടിയിട്ടു. പിന്നാലെ അംപയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. വീഡിയോ കാണാം..
സംഭവം അവിടെയും തീര്‍ന്നില്ല. പിന്നാലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അംപയര്‍ക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരിക്കല്‍കൂടി നോണ്‍സ്ട്രൈക്കിലെ അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞു. പിന്നാലെ അംപയറോട് കടുത്തരീതിയതില്‍ സംസാരിക്കുന്നതിലും വിഡീയോയില്‍ കാണാമായിരുന്നു. വീഡിയോ കാണാം...
സംഭവത്തിന് പിന്നാലെ ഷാക്കിബ് ആരാധകരോട് ക്ഷമ ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ ഖേദം പ്രകടിപ്പിച്ചത്. ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷാക്കിബ് കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം...
മുഹമ്മദന്‍സിന്റെ ക്യാപ്റ്റനായ ഷാക്കിബ് 27 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയിരുന്നു. 145 റണ്‍സാണ് ഷാക്കിബ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അബഹാനി 5.5 ഓവറില്‍ മൂന്നിന് 31 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിത്. നേരത്തെ വാതുവെയ്പ്പുകാര്‍ സമീപിച്ച വാര്‍ത്ത ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് കഴിഞ്ഞ് അടുത്തിടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.