ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രജത് പടിധാറിന്റെ പുറത്താകൽ വിവാദമായി. സംശയാസ്പദമായ ക്യാച്ചിൽ തേർഡ് അമ്പയർ ഔട്ട് വിധിച്ചതിൽ രോഷാകുലനായ വിരാട് കോലി, ഡഗൗട്ടിൽ നിന്ന് പുറത്തെത്തി ഒഫീഷ്യൽസുമായി തർക്കിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ രജത് പടിധാറിനെ പുറത്താക്കിയ തീരുമാനം വിവാദമാകുന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. ആര്‍സിബി ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. അര്‍ഷാദ് ഖാന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച പടിധാറിന് പിഴച്ചു. പന്ത് അന്തീരക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി.
ഗുജറാത്ത് താരം ജേസണ്‍ ഹോള്‍ഡര്‍ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചോ എന്ന് സംശയമുയര്‍ന്നു. എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഈ സമയത്ത് പവലിയനിലായിരുന്നു കോലി, ടിവി സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ രോഷാകുലനായി പുറത്തെത്തുകയായിരുന്നു. അമ്പയര്‍മാരുടെ തീരുമാനത്തിലെ പിഴവ് കോലി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...
നേരത്തെ ബാറ്റിംഗില്‍ മികച്ച തുടക്കം നല്‍കിയ കോലി റബാഡയുടെ പന്തിലാണ് പുറത്തായത്. പടിധാറിന്റെ വിക്കറ്റ് ആര്‍സിബിക്ക് വലിയ തിരിച്ചടിയായി. ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പന്തോ അല്ലെങ്കില്‍ പന്ത് കയ്യിലുള്ള ഫീല്‍ഡറോ പുറത്ത് നിലത്ത് സ്പര്‍ശിക്കാന്‍ പാടില്ലെന്നാണ് നിയമം. ഫീല്‍ഡറുടെ കയ്യില്‍ പന്ത് ഇരിക്കുമ്പോള്‍ തന്നെ ആ കൈ നിലത്ത് മുട്ടിയാലും അത് ഔട്ട് ആയി പരിഗണിക്കും. ഫീല്‍ഡറുടെ ശരീരത്തിലോ, വസ്ത്രത്തിലോ പന്ത് തങ്ങിനിന്നാലും അത് നിയമപരമായ ക്യാച്ചാണ്.

