അഞ്ച് വിക്കറ്റ് നേടിയ റ്യാന്‍ ബേളാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെയുടെ മധ്യനിര തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ റെഗിസ് ചകാബ്വ പുറത്താവാതെ നേടിയ 37 റണ്‍സിന്റെ സഹായത്തില്‍ സിംബാബ്‌വെ വിജത്തിലെത്തി.

ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ അട്ടിമറി ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്. അതും സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയക്കെതിരെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 31 ഓവറില്‍ 141ന് പുറത്തായിരുന്നു. 94 റണ്‍സ്് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.

അഞ്ച് വിക്കറ്റ് നേടിയ റ്യാന്‍ ബേളാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെയുടെ മധ്യനിര തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ റെഗിസ് ചകാബ്വ പുറത്താവാതെ നേടിയ 37 റണ്‍സിന്റെ സഹായത്തില്‍ സിംബാബ്‌വെ വിജത്തിലെത്തി. സിംബാബ്‌വെ ടീമിന്റെ വിജയാഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയറണ്‍ കുറിച്ച ബ്രാഡ് ഇവാന്‍സ് ബാറ്റ് വായുവിലുയര്‍ത്തി സന്തോഷം പങ്കിട്ടു. പിന്നാലെ ചകാബ്വയെ ആലിംഗനം ചെയ്തു. വീഡിയോ കാണാം... 

Scroll to load tweet…

മൂന്ന് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ തകുസ്‌വനാഷെ കെറ്റാനോ (19)- തദിവനാഷെ മറുമാനി (35) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കെറ്റാനോ മടങ്ങിയതിന് പിന്നാലെ സിംബാബ്‌വെ മധ്യനിര തകര്‍ന്നു. വെസ്ലി മധവേരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ഇതിനിടെ മറുമാനിയും മടങ്ങി. സിംബാബ്‌വെ അഞ്ചിന് 77 എന്ന നിലയിലായി. എന്നാല്‍ ചകാബ്വ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ടോണി മുന്യോഗ (17), ബേള്‍ (11) എന്നിവരുടെ വിക്കറ്റും സിംബാബ്‌വെയ്ക്ക് നഷ്ടമായി. ബ്രാഡ് ഇവാന്‍സ് (1) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് (19) മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), മാര്‍കസ് സ്‌റ്റോയിനിസ് (3), കാമറോണ്‍ ഗ്രീന്‍ (3), അഷ്ടണ്‍ അഗര്‍ (0) എന്നിവരാണ് പുറത്തായ പ്രമുഖ താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (2), ഹേസല്‍വുഡ് (0) എന്നിവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സാംപ (1) പുറത്താവാതെ നിന്നു. വാലറ്റത്തെ നാല് വിക്കറ്റും നേടിയത് ബേളാണ്. വെറും മൂന്ന് ഓവര്‍ മാത്രമാണ് ബേള്‍ എറിഞ്ഞത്. വിട്ടുകൊടുത്തതാവട്ടെ 10 റണ്‍സും.