ഞങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളൊന്നും വേണ്ട. പക്ഷെ അടിസ്ഥാനകാര്യങ്ങളെങ്കിലും ഒരുക്കി തരണം. അതൊഴിച്ച് നിര്‍ത്തിയാല്‍ വിന്‍ഡീസ് പര്യടനം എല്ലാക്കാലത്തും ആസ്വാദ്യകരമാണെന്നും പാണ്ഡ്യ പറഞ്ഞു

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ ജയം നേടിയശേഷം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീമിനായി വെസ്റ്റ് ഇന്‍ഡീസില്‍ ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ് ഹാര്‍ദ്ദിക് രൂക്ഷമായി പ്രതികരിച്ചത്.

ആഡംബരങ്ങളൊന്നും ചോദിക്കുന്നില്ലെന്നും പക്ഷെ അടിസ്ഥാന ആവശ്യങ്ങളെങ്കിലും പരിഗണിക്കണമെന്നും ഹാര്‍ദ്ദിക് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഞങ്ങള്‍ ഈ പരമ്പരയില്‍ കളിച്ച മനോഹരമായ ഗ്രൗണ്ടുകളിലൊന്നാണിത്. അടുത്ത തവണ ഞങ്ങള്‍ വിന്‍ഡീസിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ടീം അംഗങ്ങളുടെ യാത്ര സംബന്ധിച്ച കാര്യങ്ങള്‍. ഇക്കാര്യത്തില്‍ തടസങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുവരുത്തുമെന്നാണ് കരുതുന്നത്.

ഞങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളൊന്നും വേണ്ട. പക്ഷെ അടിസ്ഥാനകാര്യങ്ങളെങ്കിലും ഒരുക്കി തരണം. അതൊഴിച്ച് നിര്‍ത്തിയാല്‍ വിന്‍ഡീസ് പര്യടനം എല്ലാക്കാലത്തും ആസ്വാദ്യകരമാണെന്നും പാണ്ഡ്യ പറഞ്ഞു. ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ച് അവതാരകനും മുന്‍ വിന്‍ഡീസ് താരവുമായ ഡാരന്‍ ഗംഗ ചോദിച്ചപ്പോഴാണ് ഹാര്‍ദ്ദിക് വിമര്‍ശനം ഉന്നയിച്ചത്.

ട്രിനിഡാഡില്‍ നിന്ന് ബാര്‍ബഡോസിലേക്കുള്ള വിമാനം രാത്രി നാലു മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നിരുന്നു. ഇതിലുള്ള അതൃപ്തി താരങ്ങള്‍ ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തിന് തലേന്നായിരുന്നു ഇത്. മത്സരങ്ങള്‍ക്കിടയില്‍ അധികം ഇടവേളകളില്ലാത്തപ്പോള്‍ യാത്രക്കായി പാതിരാത്രിക്കുള്ള വിമാനങ്ങള്‍ തെരഞ്ഞെടുക്കരുതെന്നും കളിക്കാര്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരം കാണാന്‍ പ്രേക്ഷകരില്ല; സഞ്ജു വന്നു, കഥ മാറി! വര്‍ധന ഇരട്ടിയോളം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. എന്നാല്‍ നിര്‍ണായക മൂന്നാം മത്സരത്തില്‍ 200 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയത്.