ഞങ്ങളുട ബൗളിംഗ് നിര മികച്ചതാണ്. ശരിക്കും പറഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്. ഷഹീനെയും നസീമിനെയും ഹാരിസിനെയുമെല്ലാം ഞങ്ങള്‍ ദിവസവും നെറ്റ്സില്‍ നേരിടുന്നവരാണ്. ബാറ്ററെ വെല്ലുവിളിക്കുന്ന അവരുടെ പന്തുകള്‍ നിരന്തരം നേരിടുന്ന ഞങ്ങള്‍ക്ക് ലോകത്തിലെ ഏത് മികച്ച ബൗളറെയും നേരിടാനുള്ള ആത്മവിശ്വാസമുണ്ട്.

ലാഹോര്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 30ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അടുത്ത മാസം രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ബുമ്ര കായികക്ഷമത തെളിയിച്ചാല്‍ ഏഷ്യ കപ്പ് ടീമിലും ഇടം നേടുമെന്നുറപ്പാണ്.

ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ജസ്പ്രീത് ബുമ്ര ഭീഷണിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ബാറ്ററായ അബ്ദുള്ള ഷഫീഖ്. ഇന്ത്യന്‍ ടീമില്‍ ബുമ്രയുടെ തിരിച്ചവരവ് പാക്കിസ്ഥാന് ഭീഷണികായുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നെറ്റ്സില്‍ ഷഹീന്‍ അഫ്രീദിയെയും ഹാരിസ് റൗഫിനെയും നസീം ഷായെയുമെല്ലാം നേരിടുന്ന പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ ടീമിലേക്ക് ബുമ്രയുടെ തിരിച്ചുവരവ് ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഷഫീഖ് പറഞ്ഞു.

ഞങ്ങളുട ബൗളിംഗ് നിര മികച്ചതാണ്. ശരിക്കും പറഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്. ഷഹീനെയും നസീമിനെയും ഹാരിസിനെയുമെല്ലാം ഞങ്ങള്‍ ദിവസവും നെറ്റ്സില്‍ നേരിടുന്നവരാണ്. ബാറ്ററെ വെല്ലുവിളിക്കുന്ന അവരുടെ പന്തുകള്‍ നിരന്തരം നേരിടുന്ന ഞങ്ങള്‍ക്ക് ലോകത്തിലെ ഏത് മികച്ച ബൗളറെയും നേരിടാനുള്ള ആത്മവിശ്വാസമുണ്ട്. ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ഞങ്ങളുടെ തയാറെടുപ്പുകളെയും അത് നല്ല രീതിയില്‍ സഹായിക്കുന്നുമുണ്ട്. ഞങ്ങളുടെ ബൗളിംഗ് നിരക്കെതിരെ നെറ്റ്സില്‍ നന്നായി കളിക്കാനായാല്‍ ലോകത്തിലെ ഏത് ബൗളിംഗ് നിരയെയും നേരിടാനുള്ള ആത്മവിശ്വാസം ഞങ്ങളുടെ ബാറ്റിംഗ് നിരക്കുണ്ടാകും-ഷഫീഖ് പറഞ്ഞു.

തകര്‍ത്തടിച്ച അയര്‍ലന്‍ഡില്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു വീണ്ടും ഇറങ്ങുന്നു

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് സാധ്യതയുണ്ട്. ഇരു ടീമും ഫൈനലിലെത്തുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് ആരാധകര്‍ക്ക് മൂന്ന് തവണ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാനാവും. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക