ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിക്കുകയായിരുന്നു.

റായ്‌പൂര്‍: ഛത്തീസ്‌ഗഡുകാരനായ മനീഷ് ബിസിയെന്ന യുവാവ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വപ്ന ലോകത്തായിരുന്നു. പുതുതായി എടുത്ത ജിയോ സിം കാര്‍ഡ് ഇട്ട് അതില്‍ വാട്സ് ആപ്പ് ആക്ടിവേറ്റ് ചെയ്തപ്പോള്‍ മനീഷിനെ വിളിച്ചവരാരും ചില്ലറക്കാരായിരുന്നില്ല. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായിരുന്നു. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും യാഷ് ദയാലും രജത് പാട്ടീദാറുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ട്.

പുതുതായി എടുത്ത സിം കാര്‍ഡിലേക്ക് വിരാട് കോലിയും ഡിവില്ലിയേഴ്സും എല്ലാം വിളിക്കുകയും വാട്സ് ആപ്പില്‍ സന്ദേശം അയക്കുകയുമെല്ലാം ചെയ്തപ്പോള്‍ മനീഷ് ബിസിയും സുഹൃത്ത് ഖേംരാജും ആദ്യം കരുതിയത് തങ്ങളെ ആരോ പറ്റിക്കുകയാണെന്നാണ്. എന്നാല്‍ പിന്നീടാണ് വിളിക്കുന്നത് യഥാര്‍ഥ കോലിയും ഡിവില്ലിയേഴ്സുമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.

ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ രജത് പാട്ടീദാര്‍ നമ്പര്‍ മാറ്റിയത് അറിയാതിരുന്ന കോലിയും ഡിവില്ലിയേഴ്സും യാഷ് ദയാലുമെല്ലാം ഈ നമ്പറിലേക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. വിരാട് കോലി വിളിച്ചപ്പോള്‍ ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്‍റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു. യാഷ് ദയാലും ഇതു തന്നെയാണ് എന്നോട് ചോദിച്ചത്. എ ബി ഡിവില്ലിയേഴ്സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല.

ഛത്തീസ്ഗഡിലെ ഗാരിബാന്ദ് ജില്ലയിലെ മഡ്ഗാവ് ഗ്രാമത്തിലുള്ള കര്‍ഷകനായ ഗജേന്ദ്ര ബിസിയുടെ മകനായ മനിഷ് ബിസി സമീപത്തെ ഒരു കടയില്‍ നിന്നാണ് ജിയോ സിം കാര്‍ഡ് എടുത്തത്. എന്നാല്‍ ഇത് മുമ്പ് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ച നമ്പറായിരുന്നു എന്ന് മനിഷിന് അറിയില്ലായിരുന്നു. പിന്നീട് തുടര്‍ച്ചയായി സൂപ്പര്‍ താരങ്ങളുടെ വിളിയെത്തിയപ്പോഴാണ് മനിഷിന് കാര്യം മനസിലായത്.

കോലിയുമായി ജീവിതത്തില്‍ സംസാരിക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും താനൊരു കടുത്ത കോലി ആരാധകനാണെന്നും മനിഷ് പറഞ്ഞു. കഴിഞ്ഞ മാസം 15നാണ് രജത് പാട്ടീദാര്‍ വിളിച്ച് തന്‍റെ സിം കാര്‍ഡ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അപ്പോഴും തങ്ങളത് ഒരു തമാശയാണെന്നാണ് കരുതിയതെന്ന് മനിഷ് പറഞ്ഞു. എന്നാല്‍ സിം കാര്‍ഡ് നല്‍കിയില്ലെങ്കില്‍ പൊലീസിന് വീട്ടിലേക്ക് അയക്കുമെന്ന് രജത് പാട്ടീദാര്‍ പറഞ്ഞപ്പോഴാണ് സംഗതി സീരീയസാണെന്ന് വ്യക്തമായതെന്നും മനിഷ് പറഞ്ഞു.

രജത് പാട്ടീദാര്‍ മധ്യപ്രദേശ് സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് വീട്ടിലത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് മനിഷിനും സുഹൃത്തിനും സംഗതികളുടെ കിടപ്പ് മനസിലായത്. രജത് പാട്ടീദാറിന്‍റെ അപേക്ഷ പ്രകാരം സിം കാര്‍ഡ് തിരികെ നല്‍കേണ്ടിവന്നെങ്കിലും തങ്ങള്‍ക്ക് പരാതിയൊന്നും ഇല്ലെന്നും ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായി സംസാരിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നു മനിഷ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക