'ദി ടൈംസ്' റിപ്പോർട്ട് പ്രകാരം, നൈറ്റ്‌ക്ലബിൽ വെച്ച് ബെൻ സ്റ്റോക്സുമായും അറ്റ്കിൻസണുമായും കൊമ്പുകോർത്ത 21കാരനായ ടോട്ടോവ ഔവ സാരസെൻസിന്‍റെ അക്കാദമി താരമാണ്.
ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും സഹതാരം ഗസ് അറ്റ്കിൻസണും നൈറ്റ് ക്ലബ്ബിലെത്തി തല്ലുണ്ടാക്കിയ സംഭവത്തില്‍ അച്ചടക്ക നടപടിക്കൊരുങ്ങി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ടീം പ്രോട്ടോക്കോൾ ലംഘിച്ച് ലണ്ടനിലെ നൈറ്റ്‌ക്ലബിൽ അർധരാത്രി ആഘോഷത്തിൽ പങ്കെടുത്ത ഇരുവർക്കും രണ്ടാം ടെസ്റ്റിലെ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. സ്റ്റോക്സിനെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നതടക്കമുള്ള കടുത്ത നടപടിക്കും സാധ്യതയുണ്ട്. കളി ജയിച്ച ആവേശത്തിൽ ക്ലബിലെത്തിയ താരങ്ങൾ അവിടെയുണ്ടായിരുന്ന റഗ്ബി കളിക്കാരനുമായി ഏറ്റുമുട്ടിയെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണത്തില്‍ വ്യക്തമായത്. ആരാധകരെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ ആരാണ് സ്റ്റോക്സിനെയും അറ്റ്കിൻസണെയും ഇടിച്ചിട്ട ആ റഗ്ബി താരമെന്ന അന്വേഷണം എത്തിയത് പ്രമുഖ റഗ്ബി ക്ലബായ സാരസെൻസിന്‍റെ അക്കാദമി താരം ടോട്ടോവ ഔവയിലാണ്.
ആരാണ് ടോട്ടോവ ഔവ?
'ദി ടൈംസ്' റിപ്പോർട്ട് പ്രകാരം, നൈറ്റ്‌ക്ലബിൽ വെച്ച് ബെൻ സ്റ്റോക്സുമായും അറ്റ്കിൻസണുമായും കൊമ്പുകോർത്ത 21കാരനായ ടോട്ടോവ ഔവ സാരസെൻസിന്‍റെ അക്കാദമി താരമാണ്. വെറും 21 വയസ് മാത്രമാണ് പ്രായമെങ്കിലും ഈ സമോവൻ താരത്തിന്‍റെ ശാരീരിക അളവുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. 6 അടി 5 ഇഞ്ച് പൊക്കവും 125 കിലോ ഭാരവുമുള്ള അതിയാകനാണ് ഔവ. സാരസെൻസിന്‍റെ സീനിയർ ടീമിനായി ഔവ ഇതുവരെ അരങ്ങേറിയിട്ടില്ല. ലോർഡ്സിൽ ന്യൂസിലാൻഡിനെ 115 റൺസിന് തോൽപ്പിച്ചതിന്‍റെ ആഘോഷത്തിലായിരുന്നു ഇംഗ്ലണ്ട് താരങ്ങൾ.
'ദി സൺ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നൈറ്റ്‌ക്ലബിൽ വെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുമായി വാക് തര്‍ക്കത്തിനൊടുവില്‍ ഔവ സ്റ്റോക്സിനെയും അറ്റ്കിന്‍സണെയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്റ്റോക്സിനെയും അറ്റ്കിൻസണെയും ലക്ഷ്യമിട്ട് ഔവ ശക്തമായി ഇടിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറിയതോടെ ഇടി കൊണ്ടത് കളിക്കാരുടെ സുരക്ഷാ ജീവനക്കാരന്‍റെ മുഖത്തായിരുന്നു. ഇടിയുടെ ശക്തിയില്‍ മുഖത്ത് പരിക്കേറ്റ സുരക്ഷാ ജീവനക്കാരന് തുന്നലുകൾ ഇണ്ടി വന്നു.
വിലക്ക് ലംഘിച്ച് നൈറ്റ് പാർട്ടി; സ്റ്റോക്സിന് പണി കിട്ടുമോ?
ആഷസ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിൽ അമിത മദ്യപാനവും പ്രൊഫഷണലിസമില്ലായ്മയും വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കളിക്കാർക്ക് രാത്രി പുറത്തിറങ്ങുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ക്യാപ്റ്റൻ തന്നെ അർദ്ധരാത്രി ക്ലബിലിറങ്ങി അടിപിടിയുണ്ടാക്കിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗസ് അറ്റ്കിൻസൺ 30 റൺസിന് 5 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന് തകർപ്പൻ ജയം സമ്മാനിച്ചിരുന്നു. സ്റ്റോക്സും ഒരു വിക്കറ്റ് നേടി. ജയത്തിന് പിന്നാലെയാണ് ഇംഗ്ലീഷ് ടീമിന് തന്നെ നാണക്കേടായ സംഭവം അരങ്ങേറിയത്. ജൂൺ 17-ന് ഓവലിലാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച ശേഷം സ്റ്റോക്സിനെയും അറ്റ്കിൻസണെയും ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ ഇസിബി അന്തിമ തീരുമാനമെടുക്കും.
