റിഷഭ് പന്ത് മികച്ച ബാറ്ററാണ്. പക്ഷെ ഏകദിനത്തില്‍ കെ എല്‍ രാഹുലിന്‍റെ റെക്കോര്‍ഡ് അനുപമമാണ്. അതുകൊണ്ടാകാം ഗംഭീര്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതെന്ന് ഗാംഗുലി
കൊല്‍ക്കത്ത: വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലിനെ കളിപ്പിക്കാനുള്ള കാരണം വ്യക്തമാക്കി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് കോച്ച് ഗൗതം ഗംഭീര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഏകദിന ക്രിക്കറ്റില്‍ രാഹുലിനുള്ള മികച്ച റെക്കോര്‍ഡാണ് റിഷഭ് പന്തിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യക്കായി ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ 33.50 ശരാശരിയില്‍ 871 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. അതേസമയം കെ എല്‍ രാഹുലാകട്ടെ 81 ഏകദിനങ്ങളില്‍ 48.26 ശരാശരിയില്‍ 2944 റണ്‍സ് നേടിയിട്ടുണ്ട്.
റിഷഭ് പന്ത് മികച്ച ബാറ്ററാണ്. പക്ഷെ ഏകദിനത്തില്‍ കെ എല്‍ രാഹുലിന്‍റെ റെക്കോര്‍ഡ് അനുപമമാണ്. അതുകൊണ്ടാകാം ഗംഭീര്‍ രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതെന്ന് ഗാംഗുലി പിടിഐയോട് പറഞ്ഞു. അവരില്‍ ഒരാളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. എങ്കിലും രാഹുലിന്‍റെ മികച്ച റെക്കോര്‍ഡാണ് അവനെ തുണക്കുന്നത്. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയും മറ്റൊരു കാരണമാണ്. ബംഗ്ലാദേശിനെതിരായ ആദ്യ കളിയില്‍ മധ്യ ഓവറുകളില്‍ പതറിയിട്ടും ഇന്ത്യ അനായാസം ജയിച്ചത് ആ ബാറ്റിംഗ് കരുത്തുകൊണ്ടാണ്.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കണം, ആരാധകരെ അമ്പരപ്പിച്ച് മുന്‍ ഇന്ത്യൻ താരം
ഒന്നു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍ സെഞ്ചുറി നേടി കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങൾ ഇന്ത്യക്കുണ്ട്. ഇതിന് പുറമെ അക്സര്‍ പട്ടേലിനെ അഞ്ചാം നമ്പറില്‍ കൂടി കളിപ്പിച്ചാല്‍ പിന്നെ ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ചിന്തിച്ചുനോക്കു. ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒന്ന് പതറി. പക്ഷെ അക്സര്‍ പുറത്തായശേഷവും രാഹുല്‍ വരാനുണ്ട്, അതിനുശേഷം ഹാര്‍ദ്ദിക്കും ജഡേജയുമുണ്ട്. ഒന്നിന് പുറകെ ഒന്നായി ബാറ്റര്‍മാര്‍ ഇറങ്ങാനുള്ളത് ഇന്ത്യയുടെ കരുത്തു വ്യക്തമാക്കുന്നതാണെന്നും ഗാംഗുലി പറഞ്ഞു.
