മലയാളി ആരാധകര്‍ വേറെ ലെവല്‍; കാര്യവട്ടത്തെ ക്രിക്കറ്റ് ലഹരിക്കിടെ 'ലഹരിവിമുക്ത' ക്യാംപയിന്‍
'യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ്. നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ്' എന്നായിരുന്നു ഒരു ഫ്ലക്‌സിലുണ്ടായിരുന്നത്
കാര്യവട്ടം: അല്ലെങ്കിലും മലയാളി ക്രിക്കറ്റ് ആരാധകര്‍ വേറെ ലെവലാണ്. ലോകത്തെ തന്നെ ആവേശം നിറഞ്ഞ കായിക പ്രേമികളുടെ പട്ടികയില്‍ കേരളത്തിലെ ആരാധകക്കൂട്ടം കാണും. കാര്യവട്ടത്തും കൊച്ചിയിലുമെല്ലാം ഇന്ത്യന്‍ ടീം മുമ്പ് കളിച്ചപ്പോള്‍ ഇത് നാം അനുഭവിച്ചറിഞ്ഞതാണ്. അതിനാല്‍ത്തന്നെ ഇക്കുറി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 നടക്കുമ്പോള്‍ ആരാധകര്‍ എത്തിയത് ലഹരിയോട് വിടപറയൂ എന്ന് ആഹ്വാനമെഴുതിയ ഫ്ലക്‌സുകളുമേന്തിയാണ്. 'യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ്. നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേട്ടി ബിസിനസ്' എന്നായിരുന്നു ഒരു ഫ്ലക്‌സിലുണ്ടായിരുന്നത്
കേരളത്തില്‍ അടുത്തിടെ വ്യാപകമായി മാരക ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാര്യവട്ടം മത്സരത്തിന് ലഹരിവിരുദ്ധ ക്യാംപയിനുമായി പരോക്ഷമായി ബന്ധവുമുണ്ട്. തിരുവനന്തപുരത്തെത്തിയ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാംപെയ്‌നുമായി സഹകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി കൂടിക്കാഴ്‌ച നടത്തി.
അണിനിരക്കുക ലഹരിവിമുക്ത കേരളത്തിനായി
ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന ബോധവൽക്കരണ പരിപാടിക്കായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഒക്ടോബർ രണ്ടിന് സ്കൂൾതലത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപയിന്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്.
ലഹരിക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ ക്ലാസുകൾ, സംവാദങ്ങൾ, ചർച്ചകൾ, പ്രതിജ്ഞ, സൈക്കിൾ റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല, ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരായവരുടെ കൂടിച്ചേരൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ടീമുകള്‍ എത്തി, കാണികള്‍ ഗാലറിയില്‍; കാര്യവട്ടത്ത് ആവേശം ആകാശത്തോളം