സിംബാബ്‍വെയിൽ യുവടീമിന്‍റെ നായകനായി ഗില്ലിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമായല്ല എന്ന് തെളിയിക്കുന്നു ഈ തീരുമാനം.
മുംബൈ: രോഹിത് ശർമ പടിയിറങ്ങിയാൽ ദീർഘകാല നായകനായി ശുഭ്മൻ ഗില്ലിനെ ബിസിസിഐ പരിഗണിക്കുന്നുവെന്ന സൂചനയാണ് ശ്രീലങ്കൻ പര്യടനത്തിലെ ടീം പ്രഖ്യാപനം. കെ.എൽ.രാഹുലിനും റിഷഭ് പന്തിനും ഗില്ലിന്‍റെ സ്ഥാനക്കയറ്റം തിരിച്ചടിയാണ്. അതേസമയം ബുമ്രയും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും മുംബൈ ഇന്ത്യൻസിൽ തുടരുമോയെന്ന സംശയവും ഉയർത്തുന്നതാണ് ബിസിസിഐയുടെ പുതിയ നീക്കങ്ങള്‍.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രോഹിത് ശർമ്മ ദേശീയ ടീമിൽ ഇല്ലാതിരുന്നപ്പോള്‍, പകരം നായകനായി ഏഴ് പേരെ ഇന്ത്യ ടി20യിൽ പരീക്ഷിച്ചിട്ടുണ്ട്. റിഷഭ് പന്ത്, കെ.എൽ.രാഹുല്‍, ഹാർദിക് പണ്ഡ്യ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ് , റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നിവർ. ഇവരെല്ലാവരും ശാരീരികക്ഷമത തെളിയിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മുന്നിലുള്ളപ്പോഴും വൈസ് ക്യാപ്റ്റനായി നറുക്ക് വീണത് ശുഭ്മൻ ഗില്ലിനാണ്.
വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ; ജയം 7 വിക്കറ്റിന്
സിംബാബ്‍വെയിൽ യുവടീമിന്‍റെ നായകനായി ഗില്ലിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമായല്ല എന്ന് തെളിയിക്കുന്നു ഈ തീരുമാനം. ഇത് ഭാവി കണ്ടുള്ള നീക്കമാണ്. മൂന്ന് ഫോർമാറ്റിലും ടീമിലെത്തുന്ന താരമാണ് ഗില്‍ എന്ന് സെലക്ഡർമാർ കരുതുന്നു. ജസ്പ്രീത് ബൂമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, എന്നിവർക്ക് ഇടയ്ക്കിടെ വിശ്രമം നൽകേണ്ടി വരുമെന്നതും കണക്കിലെടുത്തിട്ടുണ്ടാകും. പന്തിനെ കഴിഞ്ഞ സെലക്ഷൻ കമ്മിറ്റി ഭാവി നായകനായി പരിഗണിച്ചെങ്കില്‍ അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് അത്തരം ചിന്തകൾ ഇല്ലെന്ന് കൂടി കരുതേണ്ടിവരും.
ഹാർദിക് പണ്ഡ്യ ഉളള ഇന്ത്യൻ ട്വന്‍റി 20 ടീമിൽ സൂര്യകുമാർ നായകനാകുമ്പോൾ പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിൽ ഹാർദിക്കിന് കീഴിൽ കളിക്കാൻ സൂര്യകുമാർ തയ്യാറാകുമോ?. സൂര്യകുമാറും ബൂമ്രയും മുംബൈ ഇന്ത്യൻസിലെ നായകപദവി ആഗ്രഹിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ നേരത്തെ വന്നതാണ്. മുംബൈയിൽ തങ്ങൾക്ക് കിട്ടുന്ന പ്രതിഫലം കുറവെന്ന് ഇരുവക്കും പരാതിയുണ്ടെന്നും കേട്ടിരുന്നു.
അതിനാൽ ആർസിബി പോലെ ഏതെങ്കിലും ടീമിലേക്ക് ഇവരാരെങ്കിലും മാറുമോ ?. ഇന്ത്യൻ നായകൻ മുംബൈയെയും നയിക്കണം എന്ന് കരുതിയ അംബാനി കുടുംബം ഇനി ഹാർദ്ദിക്കിനെ കൈവിടുമോ എന്നും കണ്ടറിയണം. അടുത്ത മെഗാ താരലേലത്തിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് വലിയ കളികൾ കാണുമെന്നുറപ്പ്.
