വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്തായിരുന്നു

ഡൊമിനിക്ക: കരിയറിലെ ആദ്യ ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് ഫിഫ്റ്റി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 104 പന്തിലാണ് താരം 50 തികച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 150 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ 32.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാളും(51*), രോഹിത് ശർമ്മയും(38*) ക്രീസില്‍ നില്‍ക്കുന്നു. 

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്താവുകയായിരുന്നു. 24.3 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അശ്വിന്‍ 700 വിക്കറ്റ് തികച്ചു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറില്‍ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറില്‍ 25 റണ്ണിനും ഷർദുല്‍ താക്കൂർ 7 ഓവറില്‍ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജയ്ദേവ് ഉനദ്കട്ടിന് വിക്കറ്റൊന്നും നേടാനായില്ല.

വിന്‍ഡീസ് ബാറ്റർമാരില്‍ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരന്‍ എലിക് എഥാന്‍സേയാണ്(99 പന്തില്‍ 47) ടോപ് സ്കോറർ. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 20 ഉം ടാഗ്നരെയ്ന്‍ ചന്ദർപോള്‍ 12 ഉം റെയ്മന്‍ റൈഫർ 2 ഉം ജെർമെയ്‍ന്‍ ബ്ലാക്ക്‍വുഡ് 14 ഉം ജോഷ്വ ഡിസില്‍വ 2 ഉം ജേസന്‍ ഹോള്‍ഡർ 18 ഉം അല്‍സാരി ജോസഫ് 4 ഉം കെമാർ റോച്ച് 1 ഉം ജോമെല്‍ വാരിക്കന്‍ 1 ഉം റകീം കോണ്‍വാള്‍ 19* ഉം റണ്‍സെടുത്തു. 

Read more: സ്റ്റംപിളക്കിയ റെക്കോര്‍ഡ്; അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം