ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക നാലു കളികളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി.

ദുബായ്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കളിച്ച ആറ് ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ 72 പോയന്‍റും 100 പോയന്‍റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക നാലു കളികളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി.

കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമുള്ള ശ്രീലങ്കയാണ് മൂന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമുള്ള ന്യൂസിലന്‍ഡ് നാലാം സ്ഥാനത്താണ്. കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാനാണ് അഞ്ചാം സ്ഥാനത്ത്.

Scroll to load tweet…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി ആറാം സ്ഥാനത്താണിപ്പോള്‍. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടാണ്. എട്ട് ടെസ്റ്റുകളില് കളിച്ച ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നേടിയ രണ്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയന്‍റും 27.08 പോയന്‍റ് ശതമാനവുമായി ഏഴാം സ്ഥാനത്താണ്. ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന ന്യൂസിലന്‍ഡിന് അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ശ്രീലങ്കയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക