ഏകദിന ശൈലിയില്‍ ബാറ്റ് വീശി വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ് രണ്ടാം ദിനവും തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. 146 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ ഹെഡ് അതിവേഗം 150 കടന്നു.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 400 റണ്‍സ് പിന്നിട്ട് ഓസ്ട്രേലിയ. രണ്ടാം ദിനം 327-3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സോടെ അലക്സ് ക്യാരിയും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ക്രീസില്‍. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി ഷമിയും സിറാജും ഷാര്‍ദ്ദുലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തല തകര്‍ത്ത് സിറാജ്

ഏകദിന ശൈലിയില്‍ ബാറ്റ് വീശി വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ് രണ്ടാം ദിനവും തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. 146 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ ഹെഡ് അതിവേഗം 150 കടന്നു. പിന്നാലെ 95 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് കരിയറിലെ 31-ാം സെഞ്ചുറിയിലെത്തി. ഓസീസ് അതിവേഗം 350 കടന്നതിന് പിന്നാലെ നിരാശരായ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത് മുഹമ്മദ് സിറാജായിരുന്നു. ഷോര്‍ട്ട് ബോളുകളുമായി തുടര്‍ച്ചയായി ഹെഡിനെ പരീക്ഷിച്ച സിറാജ് ഒടുവില്‍ ഒരു ഷോര്‍ട്ട് ബോളില്‍ ഹെഡിനെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചു. 174 പന്തില്‍ 163 റണ്‍സെടുത്ത് ഹെഡ് മടങ്ങിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.

പിന്നാലെ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ(6) ഷമി സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ചു. പാറ പോലെ ഉറച്ച പ്രതിരോധവുമായി ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തിനെ ഷാര്‍ദ്ദുല്‍ താക്കൂര്‍ ബൗള്‍ഡാക്കിയതോടെ 361-3ല്‍ നിന്ന് 387-6ലേക്ക് കൂപ്പുകുത്തി. 268 പന്തില്‍ 121 റണ്‍സുമായാണ് സ്മിത്ത് മടങ്ങിയത്. 19 ബൗണ്ടറികള്‍ അടങ്ങുന്നതാണ് സ്മിത്തിന്‍റെ ഇന്നിംഗ്സ്. ഓസീസ് സ്കോര്‍ 400 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ(5) പകരക്കാരനായി എത്തിയ അക്സര്‍ പട്ടേല്‍ റണ്ണൗട്ടാക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. എങ്കിലും 400 റണ്‍സ് പിന്നിട്ട ഓസീസ് സ്കോര്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.