സിക്സർ സൗത്തി: ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ പോണ്ടിംഗിനെയും പിന്നിലാക്കി സൗത്തി
മുൻനിരയിലുളളവരെല്ലാം റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോഴും 30 റൺസെടുത്ത് സൗത്തി ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബൗളിംഗിൽ തിളങ്ങിയ ഷമിക്കും ജഡേജക്കുമെതിരെ രണ്ട് പടുകൂറ്റൻ സിക്സുകളും ഇതിനിടെ സൗത്തി പറത്തി.
സതാംപ്ടൺ: ന്യൂസിലൻഡിന്റെ ബൗളിംഗ് കുന്തമുനയായണ് ടിം സൗത്തി. ലോക ടെസറ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും രോഹിത് ശർമയെയും വീഴ്ത്തി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയതും സൗത്തി തന്നെയാണ്. അതിന് മുമ്പ് വാലറ്റത്ത് ബാറ്റുകൊണ്ട് കിവീസിന് 32 റൺസിന്റെ നിർണായക ലീഡ് സമ്മാനിച്ചതും സൗത്തിയുടെ വെടിക്കെട്ട് ബാറ്റിംഗാണ്.
മുൻനിരയിലുളളവരെല്ലാം റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോഴും 30 റൺസെടുത്ത് സൗത്തി ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബൗളിംഗിൽ തിളങ്ങിയ ഷമിക്കും ജഡേജക്കുമെതിരെ രണ്ട് പടുകൂറ്റൻ സിക്സുകളും ഇതിനിടെ സൗത്തി പറത്തി. ഇതോടെ 79 ടെസ്റ്റിൽ സൗത്തിയുടെ സിക്സർ നേട്ടം 75 ആയി. ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിക്ക് പോലും ടെസ്റ്റിൽ 78 സിക്സുകളാണുള്ളത്.
ഇന്നലെ രണ്ട് സിക്സ് കൂടി നേടിയതോടെ ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗിനെ(73)യാണ് സൗത്തി പിന്നിലാക്കിയത്. സൗത്തിയുടെ മുൻ നായകൻ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 101 ടെസ്റ്റിൽ നിന്ന് 107 സിക്സുകളാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 100 സിക്സ് നേടിയിട്ടുള്ള ഗിൽക്രിസ്റ്റാണ് രണ്ടാമത്.
200 ടെസ്റ്റ് കളിച്ചിട്ടുള്ള സച്ചിൻ ടെൻഡുൽക്കറും(69), 114 ടെസ്റ്റ് കളിച്ചിട്ടുള്ള എ.ബി ഡിവില്ലിയേഴ്സുമെല്ലാം(64) ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തിക്ക് പിന്നിലാണ്. ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ 15ാം സ്ഥാനത്താണ് സൗത്തിയിപ്പോൾ. ആദ്യ 15ലുള്ള ഏക ബൗളറും സൗത്തിയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.