നേരത്തെ മഴ ലങ്കന്‍ ഇന്നിംഗ്‌സ് തടസപ്പെടുത്തിയിരുന്നു. ലങ്ക 33 ഓവറില്‍ 182 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. 

കാര്‍ഡിഫ്: മഴ കളിച്ച മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ അഫ്‌ഗാന് 187 റണ്‍സ് വിജയലക്ഷ്യം. അഫ്‌ഗാന്‍ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 37 റണ്‍സെന്ന നിലയിലാണ്. ഹസ്രത്തുള്ളയും(27) റഹ്‌മത്ത് ഷായുമാണ്(1) ക്രീസില്‍ ക്രീസില്‍. ഏഴ് റണ്‍സെടുത്ത ഷഹസാദിനെ മലിംഗ പുറത്താക്കി. മഴനിയമം പ്രകാരം മത്സരം 41 ഓവറായി ചുരുക്കിയിട്ടുണ്ട്. 

നേരത്തെ മഴ ലങ്കന്‍ ഇന്നിംഗ്‌സ് തടസപ്പെടുത്തിയിരുന്നു. ലങ്ക 33 ഓവറില്‍ 182 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. എന്നാല്‍ മഴയ്‌ക്ക് ശേഷം മലിംഗ(4), പ്രദീപ്(0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ ലങ്ക 36.5 ഓവറില്‍ 201ന് ഓള്‍ഔട്ടായി. ലക്‌മല്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുതുക്കിനിശ്‌ചയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ലങ്കയ്‌ക്ക് പവര്‍ പ്ലേയില്‍ 79 റണ്‍സുമായി മികച്ച തുടക്കം ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും നല്‍കി. ആദ്യ വിക്കറ്റില്‍ പിറന്നത് 92 റണ്‍സ്. 45 പന്തില്‍ 30 റണ്‍സെടുത്ത കരുണരത്‌നെയെ പുറത്താക്കി നബിയാണ് അഫ്‌ഗാന്‍ ആദ്യ ബ്രേ ത്രൂ നല്‍കിയത്. 22-ാം ഓവറില്‍ ലഹിരു തിരിമന്നെയെയും(25) നബി പുറത്താക്കിയതോടെ ലങ്ക 144-2. പിന്നീട് കാര്യമായ പ്രതിരോധമൊന്നുമില്ലാതെ ലങ്കയുടെ വിക്കറ്റ് ചോര്‍ച്ച. 

കുശാല്‍ മെന്‍ഡിസ്(2), എയ്‌ഞ്ചലോ മാത്യൂസ്(0), ധനഞ്ജയ ഡി സില്‍വ(0), തിസാര പെരേര(2), ഇസുരു ഉഡാന(10) എന്നിവര്‍ അതിവേഗം മടങ്ങി. എന്നാല്‍ ഇതിനിടെ കുശാല്‍ പെരേര അര്‍ദ്ധ സെഞ്ചുറി തികച്ചിരുന്നു. 33-ാം ഓവറില്‍ എട്ടാമനായാണ് കുശാല്‍ പെരേര മടങ്ങിയത്. 81 പന്തില്‍ നിന്ന് എട്ട് ഫോറടക്കം പെരേര നേടിയത് 78 റണ്‍സ്. ഇതിന് പിന്നാലെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഒന്‍പത് ഓവറില്‍ 30 റണ്‍സിന് നാല് വിക്കറ്റുമായി മുഹമ്മദ് നബിയാണ് ലങ്കയെ തകര്‍ത്തത്. റഷീദ് ഖാനും ദൗലത്ത് സദ്രാനും രണ്ട് വിക്കറ്റ് വീതം നേടി.