ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് അശുഭ വാര്‍ത്ത. 

നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് അശുഭ വാര്‍ത്ത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് വിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ആശങ്കയിലാക്കുന്നത്. ഫീല്‍ഡിംഗിനിടെ റസല്‍ മുടന്തുന്നത് നോട്ടിംഗ്‌ഹാമില്‍ ദൃശ്യമായിരുന്നു. താരം മത്സരത്തിനിടെ ടീം ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. 

എന്നാല്‍ റസലിന്‍റെ പരിക്കിനെ കുറിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി മത്സരത്തില്‍ റസല്‍ തിളങ്ങിയിരുന്നു. ഫഖര്‍ സമനെയും ഹാരിസ് സൊഹൈലിനെയുമാണ് റസല്‍ പുറത്താക്കിയത്. എന്നാല്‍ വെടിക്കെട്ട് വീരന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഏകദിനത്തില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ രണ്ട് റണ്‍സ് മാത്രം അകലെയാണ് റസല്‍.