Asianet News MalayalamAsianet News Malayalam

'കളിയുടെ നിയമങ്ങളെ ബഹുമാനിക്കണം'; ധോണിക്കെതിരെ ഫുട്ബോള്‍ ഇതിഹാസവും

'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു . 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്

Bhaichung Bhutia against MS Dhoni Following Army Insignia Gloves Controversy
Author
Delhi, First Published Jun 8, 2019, 11:40 AM IST

ദില്ലി: ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ച സംഭവത്തിൽ വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബെെച്ചുങ് ബൂട്ടിയ. കളിയുടെ നിയമങ്ങള്‍ പാലിക്കാന്‍ ഒരു താരത്തിന് ബാധ്യതയുണ്ടെന്ന് ബൂട്ടിയ പറഞ്ഞു. മറ്റു കാര്യങ്ങളെ എല്ലാം മാറ്റി നിര്‍ത്തി സ്പോര്‍ട്സിനെ ബഹുമാനിക്കണം.

കളിയുടെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരാണെങ്കില്‍ ബലിദാന്‍ ബാഡ്ജ് ധോണി മാറ്റണമെന്നും ബൂട്ടിയ വ്യക്തമാക്കി. നേരത്തെ,  'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു .

'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് മാറ്റണമെന്ന്  ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസി മറുപടി നല്‍കിയത്. പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്‍റിന്‍റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. 

Follow Us:
Download App:
  • android
  • ios