Asianet News MalayalamAsianet News Malayalam

ഇന്ത്യയെ ജയിപ്പിച്ചത് ആ ഓവര്‍; അഭിനന്ദനങ്ങളുമായി സച്ചിന്‍

നിലയുറപ്പിച്ച് കളിച്ചിരുന്ന അഫ്‌ഗാന്‍ താരങ്ങളായ റഹ്‌മത്ത് ഷായെയും ഹഷ്‌മത്തുള്ള ഷാഹിദിയെയുമാണ് 29-ാം ഓവറില്‍ ബുമ്ര പുറത്താക്കിയത്. 

Bumrahs wickets turning point says Sachin Tendulkar
Author
southampton, First Published Jun 23, 2019, 10:29 AM IST

സതാംപ്‌ടണ്‍: ലോകകപ്പിലെ ഏഷ്യന്‍ ത്രില്ലറില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയതില്‍ നിര്‍ണായകമായത് ജസ്‌പ്രീത് ബുമ്രയുടെ രണ്ടു വിക്കറ്റുകളെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നിലയുറപ്പിച്ച് കളിച്ചിരുന്ന അഫ്‌ഗാന്‍ താരങ്ങളായ റഹ്‌മത്ത് ഷായെയും ഹഷ്‌മത്തുള്ള ഷാഹിദിയെയുമാണ് 29-ാം ഓവറില്‍ ബുമ്ര പുറത്താക്കിയത്. 

'നമ്മള്‍ തിരിച്ചെത്തും വരെ മത്സരം അഫ്‌ഗാന്‍റെ വരുതിക്കായിരുന്നു. ബുമ്രയുടെ രണ്ട് വിക്കറ്റ് കളിയുടെ ദിശമാറ്റി. ഇതോടെ അഫ്ഗാന്‍ അല്‍പം ഭയന്നു. ബുമ്രയുടെ സ്‌പെല്ലുകള്‍ എല്ലാ മത്സരത്തിലും നിര്‍ണായകമാണ്. അദേഹത്തെ ടീം സ്‌മാര്‍ട്ടായി ഉപയോഗിക്കേണ്ടതുണ്ടെന്നും' സച്ചിന്‍ മത്സര ശേഷം ഇന്ത്യ ടുഡേയോട് പറഞ്ഞു.

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. അഫ്‌ഗാന്‍ ബൗളിംഗില്‍ കരുത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ വന്‍വീഴ്‌ചയിലും കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിലെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവര്‍ പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. അഫ്‌ഗാന്‍ 213 റണ്‍സില്‍ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.

Follow Us:
Download App:
  • android
  • ios