വിലക്ക് മാറിയെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമാണ് ഓസീസ് ടീമിലെ ശ്രദ്ധാകേന്ദ്രങ്ങൾ. പേസ് നിരയും സുശക്തം. റഷീദ് ഖാന്‍റെ നേതൃത്വത്തിലുള്ള സ്പിന്നർമാരാണ് അഫ്ഗാന്റെ ശക്തി.

ബ്രിസ്റ്റോള്‍: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അഞ്ച് തവണ ചാമ്പ്യൻമാരായ ഓസീസിനെ സ്പിന്നര്‍മാരുടെ മികവില്‍ കറക്കി വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് രണ്ടാം ലോകകപ്പ് മാത്രം കളിക്കുന്ന അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.

വിലക്ക് മാറിയെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമാണ് ഓസീസ് ടീമിലെ ശ്രദ്ധാകേന്ദ്രങ്ങൾ. പേസ് നിരയും സുശക്തം. റഷീദ് ഖാന്‍റെ നേതൃത്വത്തിലുള്ള സ്പിന്നർമാരാണ് അഫ്ഗാന്റെ ശക്തി. സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച അഫ്ഗാന്‍ മുന്‍നിര ടീമുകള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ബാറ്റിംഗിലും അഫ്ഗാന്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷഹസാദും ഹസറത്തുല്ല സസായിയുമയും ഉള്‍പ്പെടുന്ന ഓപ്പണിങ്ങാണ് അഫ്ഗാനിസ്ഥാന്റെ ശക്തി. റാങ്കിംഗിൽ ഓസ്ട്രേലിയ അഞ്ചാമതും അഫ്ഗാൻ പത്താമതുമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മുതലാണ് രണ്ടാം മത്സരം തുടങ്ങുക.