ഗെയ്‌ല്‍ പുറത്താകുന്നതിന് തൊട്ട് മുൻപത്തെ സ്റ്റാര്‍ക്കിന്റെ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായിരുന്നു. ഇത് അമ്പയര്‍ ക്രിസ് ഗഫാനി കണ്ടില്ല.
നോട്ടിംഗ്ഹാം: ഓസ്ട്രേലിയ-വെസ്റ്റിൻഡീസ് മത്സരം മോശം അമ്പയറിംഗിന്‍റെ പേരിൽ വിവാദമാവുകയാണ്. ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു ഗെയ്‌ലിന്‍റെ പുറത്താകൽ. രണ്ട് തവണ പുറത്താകലിന്‍റെ വക്കിൽ നിന്ന് ഡിആർഎസിലൂടെയാണ് ഗെയ്ൽ രക്ഷപ്പെട്ടത്.
സംഭവ ബഹുലമായിരുന്നു മിച്ചൽ സ്റ്റാർക്കിന്‍റെ രണ്ടാം ഓവർ. ആദ്യം നാലാം പന്ത് ശബ്ദം കേട്ട് ക്യാച്ചെന്ന് ഉറപ്പിച്ചു. അമ്പയർ ക്രിസ് ഗഫാനി. പക്ഷെ ഗെയ്ൽ റിവ്യൂ നൽകി. കേട്ട ശബ്ദം എന്താണെന്ന് എല്ലാവർക്കും മനസിലായത് അപ്പോഴാണ്. സ്റ്റന്പിനെ ഉരസി പന്ത് കീപ്പറുടെ കൈകളിലെത്തിയതാണ്.
ബെയ്ൽ ഇളകാത്തത് കൊണ്ട് ഗെയ്ൽ രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തിലും അമ്പയർ ഗെയ്‍ലിന് ഔട്ട് വിളിച്ചു. ഗെയ്ലിന് ഉറപ്പുണ്ടായിരുന്നു. റിവ്യൂഉം നൽകി. അടുത്ത ഓവറിൽ പാറ്റ് കമ്മിൻസനെ അതിർത്തി കടത്തി ഫോമിലേക്ക് വരികയായിരുന്നു ഗെയ്ൽ.
തൊട്ടടുത്ത ഓവറിൽ സ്റ്റാർക്ക് തിരികെയെത്തി. നാലാം പന്തിൽ വീണ്ടും ഇത്തവണ പക്ഷെ റിവ്യൂ രക്ഷിച്ചില്ല.ഗെയ്ൽ മടങ്ങി. പക്ഷെ പുറത്താകുന്നതിന് തൊട്ട് മുൻപത്തെ സ്റ്റാര്‍ക്കിന്റെ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായിരുന്നു. ഇത് അമ്പയര്‍ ക്രിസ് ഗഫാനി കണ്ടില്ല.
ഫ്രീ ഹിറ്റായി കിട്ടേണ്ട പന്തിൽ ഗെയ്ൽ പുറത്തും. മത്സരത്തിൽ അബദ്ധങ്ങളുടെ ഘോഷയാത്ര പിന്നെയും ഉണ്ടായി.ജേസണ്‍ ഹോൾഡറെല്ലാം റിവ്യൂ ഉള്ളത് കൊണ്ട് മാത്രം പിടിച്ച് നിന്നു. തെറ്റുകളില്ലാതെ മത്സരം നടത്താനുള്ള സാങ്കേതിക മികവുണ്ടെന്ന് ഐസിസി അവകാശപ്പെടുമ്പോഴാണ് അമ്പർമാരുടെ ഇത്തരം വലിയ അബദ്ധങ്ങൾ.
