വര്‍ഷങ്ങളായി ഞാന്‍ രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് രോഹിത്. രോഹിത്തിന്റെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നു. രോഹിത്ത് ഇങ്ങനെ കളിക്കുന്നത് കാണുന്നത് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമി ബര്‍ത്തുറപ്പിച്ചപ്പോള്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ സെഞ്ചുറിയും ജസ്പ്രീത് ബുമ്രയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ബൗളിംഗുമായിരുന്നു. രോഹിത്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് മിക്ക സ്കോറിലേക്കുള്ള അടിത്തറയിട്ടത്. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ രോഹിത്തിന്റെ ഇന്നിംഗ്സിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത് ഇതായിരുന്നു.

വര്‍ഷങ്ങളായി ഞാന്‍ രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് രോഹിത്. രോഹിത്തിന്റെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നു. രോഹിത്ത് ഇങ്ങനെ കളിക്കുന്നത് കാണുന്നത് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ജ്സ്പ്രീത് ബുമ്രയുടെ ബൗളിംഗും മത്സരത്തില്‍ നിര്‍ണായകമായെന്ന് കോലി പറഞ്ഞു.

ഏത് സാഹചര്യത്തിലും ബുമ്രയെ വിശ്വസിച്ച് പന്തേല്‍പ്പിക്കാം. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് അയാള്‍. കൃത്യമായി പദ്ധതികള്‍ക്ക് അനുസരിച്ച് ബൗള്‍ ചെയ്യാന്‍ ബുമ്രക്ക് അറിയാം. ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബൗളിംഗിനെയും കോലി പ്രശംസിച്ചു. റണ്‍സ് നിയന്ത്രിക്കുക മാത്രമല്ല വിക്കറ്റെടുക്കാനും പാണ്ഡ്യക്ക് അറിയാമെന്നും കോലി പറഞ്ഞു.

ബംഗ്ലാദേശ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചതെന്നും അവസാന വിക്കറ്റ് വീഴും വരെ അവര്‍ പൊരുതിയെന്നും കോലി പറഞ്ഞു. അല്‍പം കഷ്ടപ്പെട്ടിട്ടാണെങ്കിലും ലോകകപ്പ് സെമിയിലേക്ക് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും കോലി പറഞ്ഞു.