ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ് തുടങ്ങിയ വമ്പനടിക്കാരുടെ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന് വലിയ സ്കോറുകള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്.

ലണ്ടന്‍:ഏകദിന ലോകകപ്പില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ്. ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ആദ്യ ടീമാവുമെന്നാണ് റോയിയുടെ പ്രഖ്യാപനം. 2018നുശേഷം ഇതുവരെ 14 തവണ 300 റണ്‍സിന് മുകളില്‍ അടിച്ചു കൂട്ടയിയിട്ടുള്ള ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെയാണ് നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍(481).

ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ് തുടങ്ങിയ വമ്പനടിക്കാരുടെ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന് വലിയ സ്കോറുകള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. അടുത്തിടെ നടന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചായായി നാല് തവണ 340 റണ്‍സ് പിന്നിട്ട ഇംഗ്ലണ്ട് റെക്കോര്‍ഡിട്ടിരുന്നു. ഈ ലോകകപ്പില്‍ എന്തായാലും 500 കടക്കുക അപ്രാപ്യമല്ലെന്നാണ് റോയിയുടെ പ്രവചനം.

481 റണ്‍സടിച്ച് റെക്കോര്‍ഡിട്ട മത്സരത്തില്‍ ഏതാനും ഓവറുകളില്‍ ബാറ്റിംഗ് അല്‍പം പതുക്കെ ആയില്ലായിരുന്നെങ്കില്‍ അന്നുതന്നെ റെക്കോര്‍ഡിട്ടേനെ എന്നും റോയ് പറഞ്ഞു. ലോകകപ്പ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ടീമാവുകയാണ് ലക്ഷ്യമെന്നും റോയ് വ്യക്തമാക്കി. മെയ് 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.