ലോകകപ്പില്‍ ഇന്ത്യക്കായി അരങ്ങേറിയ ജസ്പ്രീത് ബൂമ്രയുടേത് മോശമല്ലാത്ത തുടക്കമായിരുന്നു. അവരുടെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കായി അരങ്ങേറിയ ജസ്പ്രീത് ബൂമ്രയുടേത് മോശമല്ലാത്ത തുടക്കമായിരുന്നു. അവരുടെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ സ്‌പെല്‍ കഴിയുമ്പോള്‍ അഞ്ച് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. അടുത്ത അഞ്ച് ഓവറ്റില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബൂമ്രയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ബൂമ്ര. 

ബൂമ്ര പുറയുന്നത് ഇതെനിക്ക് കന്നി ലോകകപ്പായിട്ട് തോന്നുന്നില്ലെന്നാണ്. താരം തുടര്‍ന്നു... ഇത് എന്റെ ആദ്യത്തെ ലോകകപ്പ് മത്സരമാണെന്നുള്ളത് ഞാന്‍ ചിന്തിച്ചിരുന്നില്ല. എനിക്കിത് മറ്റൊരു മത്സരം മാത്രമായിട്ട് മാത്രമാണ് തോന്നിയത്. എനിക്ക് എന്താണോ ചെയ്യാന്‍ കഴിയുക അതില്‍ മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത്. പിച്ചില്‍ നിന്ന് സഹായം ലഭിച്ചതും ഏറെ ഗുണം ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അധികം ബുദ്ധിമുട്ടേണ്ട ആവശ്യം വരാറില്ല. നല്ല ഏരിയകളില്‍ പന്തെറിഞ്ഞാല്‍ മതി. എന്റെ പദ്ധതിയും അതായിരുന്നു. ഫലപ്രദമായി ചെയ്യാനും സാധിച്ചു. 

ഇത്തരം ടൂര്‍ണമെന്റുകളില്‍ നന്നായി തുടങ്ങേണ്ടതുണ്ട്. അത്തരത്തില്‍ തുടക്കം ലഭിച്ചാല്‍ പിന്നീട് സംഭവിക്കുന്നതെല്ലാം പോസിറ്റീവായിട്ടായിരിക്കും.'' ബൂമ്ര പറഞ്ഞു നിര്‍ത്തി.