ക്രിക്കറ്റ് ലോകകപ്പുകളില്‍ കഴിഞ്ഞ രണ്ട് തവണയും ആദ്യം സെഞ്ചുറി നേടിയത് ആതിഥേയ താരമാണ്. ഇത്തവണയും ആ പതിവിന് മാറ്റമൊന്നുമുണ്ടായില്ല. ഇംഗ്ലീഷ് താരം ജോറൂട്ടാണ് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി നേടിയത്.

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പുകളില്‍ കഴിഞ്ഞ രണ്ട് തവണയും ആദ്യം സെഞ്ചുറി നേടിയത് ആതിഥേയ താരമാണ്. ഇത്തവണയും ആ പതിവിന് മാറ്റമൊന്നുമുണ്ടായില്ല. ഇംഗ്ലീഷ് താരം ജോറൂട്ടാണ് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി നേടിയത്. 2015ല്‍ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചും 2011ല്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗുമാണ് സെഞ്ചുറി സ്വന്തമാക്കിയത്. ഇത്തവണ ആറാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ സെഞ്ചുറിക്ക്. 

പാകിസ്ഥാനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 97 പന്തിലാണ് ജോ റൂട്ട് 100ലെത്തിയത്. ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം താരം പുറത്തായി. എങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിലും ന്യുസീലന്‍ഡിലുമായിട്ടായിരുന്നു ലോകകപ്പ് നടന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി. അന്ന് 128 പന്തില്‍ 135 റസാണ് ഇപ്പോഴത്തെ ഓസീസ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 111 റണ്‍സിന് ആതിഥേയരായ ഓസീസ് ജയിക്കുകയും ചെയ്തു. ഒടുവില്‍ ലോകകപ്പും സ്വന്തമാക്കി.

2011ല്‍ ലോകകപ്പ് ഉദ്ഘാടന മത്സരം നടന്നത് ഇന്ത്യയില്‍. അന്ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് 370 റണ്‍സ്. കരുത്തായത് വിരേന്ദര്‍ സെവാഗിന്റെ 175 റണ്‍സ്. അന്ന് 87 റണ്‍സിന് ഇന്ത്യ ജയിച്ചു. ലോകകപ്പും ഇന്ത്യക്കായിരുന്നു. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.