ലോകകപ്പില്‍ 500 എന്ന മാന്ത്രിക സംഖ്യ അസാധ്യമല്ല എന്ന് സൂചന നല്‍കി വെസ്റ്റ് ഇന്‍ഡീസിന്‍റെ റണ്‍വേട്ട.  

ബ്രിസ്റ്റോള്‍: ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസ്. ന്യുസീലന്‍ഡിന് എതിരായ സന്നാഹ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 49.2 ഓവറില്‍ 10 വിക്കറ്റിന് 421 റണ്‍സ് നേടി. രണ്ട് പേരൊഴികെ മറ്റെല്ലാവരും രണ്ടക്കം കടന്നപ്പോള്‍ 86 പന്തില്‍ 101 റണ്‍സെടുത്ത ഷായ് ഹോപാണ് ടോപ് സ്‌കോറര്‍. 

ആദ്യ വിക്കറ്റില്‍ വിന്‍ഡീസ് 7.2 ഓവറില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്‌ല്‍(36), ലെവിസ്(50) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഹോപ്(101), ഡാരന്‍ ബ്രാവോ(25), ഹെറ്റ്‌മെയര്‍(27), ഹോള്‍ഡര്‍(47), പുരാന്‍(9), ബ്രാത്ത്‌വെയ്റ്റ്(24), നഴ്‌സ്(9 പന്തില്‍ 21), റോച്ച്(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ഐപിഎല്ലിലെ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍ 25 പന്തില്‍ 54 റണ്‍സെടുത്തു. കിവീസിനായി ബോള്‍ട്ട് നാലും ഹെന്‍‌റി രണ്ടും നീഷാമും സാന്‍റ്‌നറും ഓരോ വിക്കറ്റും വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ന്യുസീലന്‍ഡ് 31 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സെന്ന നിലയിലാണ്. കിവീസിന് ജയിക്കാന്‍ 218 റണ്‍സ് കൂടി വേണം. ഗപ്‌റ്റില്‍(5), നിക്കോള്‍സ്(15), ടെയ്‌ലര്‍(2), വില്യംസണ്‍(85)എന്നിവരാണ് പുറത്തായത്. ബ്ലെന്‍ഡലും(79) നീഷാമുമാണ്(13) ക്രീസില്‍.