Asianet News MalayalamAsianet News Malayalam

മത്സരത്തിന് പിന്നാലെ കൂട്ട പിഴയിടല്‍; ഇംഗ്ലണ്ടിനും പാക്കിസ്ഥാനും തിരിച്ചടി

ട്രെന്‍ഡ് ബ്രിഡ്ജിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ റണ്‍ മലയ്ക്ക് മുന്നില്‍ ബാറ്റ് വച്ച് കീഴടങ്ങുകയായിരുന്നു ഇംഗ്ലീഷ് പട. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

pakistan team and two england players fined after match
Author
Nottingham, First Published Jun 4, 2019, 3:04 PM IST

നോട്ടിംഗ്ഹാം: ലോകകപ്പിലെ മിന്നും പോരാട്ടം കഴിഞ്ഞതോടെ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും ഇരുട്ടടിയായി പിഴ ശിക്ഷ. ഇംഗ്ലണ്ട് ടീമിലെ രണ്ട് താരങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചതെങ്കില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കെല്ലാര്‍ക്കും പിഴ അടയ്ക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.

ഇന്നലെ നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് ടീമിലെ ജോഫ്ര ആര്‍ച്ചര്‍ക്കും ജേസണ്‍ റോയിക്കുമാണ് ശിക്ഷ ലഭിച്ചത്. കളത്തില്‍ തൊട്ടതെല്ലാം പിഴച്ച റോയിക്ക് നിരാശ നല്‍കുന്നതാണ് ഈ തീരുമാനം. മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായ മുഹമ്മദ് ഹഫീസിനെ പുറത്താക്കാന്‍ ലഭിച്ച രണ്ട് അവസരങ്ങളാണ് റോയ് പാഴാക്കിയത്.

ഇതിന് പിന്നാലെ 14-ാം ഓവറില്‍ ഫീല്‍ഡില്‍ പിഴവ് വരുത്തിയ ശേഷം മോശം പെരുമാറ്റം നടത്തിയതിനാണ് മാച്ച് ഫീയുടെ 15 ശതമാനം പിഴ ഐസിസി വിധിച്ചത്. 28-ാം ഓവറില്‍ അമ്പയര്‍ വെെഡ് വിധിച്ചതിനോട് ആര്‍ച്ചര്‍ നടത്തിയ പ്രതികരണമാണ് 15 ശതമാനം മാച്ച് ഫീ പിഴയില്‍ കലാശിച്ചത്.

കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പാക്കിസ്ഥാന്‍ ടീമിന് ഒന്നാകെയാണ് മാച്ച് റഫറി പിഴ വിധിച്ചിരിക്കുന്നത്. ട്രെന്‍ഡ് ബ്രിഡ്ജിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ റണ്‍ മലയ്ക്ക് മുന്നില്‍ ബാറ്റ് വച്ച് കീഴടങ്ങുകയായിരുന്നു ഇംഗ്ലീഷ് പട. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‍ലര്‍ (103) നേടിയ സെഞ്ചുറികള്‍ പാഴായി. പാക്കിസ്ഥാനായി ഏറെ വിമര്‍ശനം കേട്ട വഹാബ് റിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ, പാക്കിസ്ഥാനായി 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. 

Follow Us:
Download App:
  • android
  • ios