ഓസ്‌ട്രേലിയ- ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തില്‍ മഴക്കളി. ഓസീസ് 49 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 368ല്‍ നില്‍ക്കെയാണ് നോട്ടിംഗ്ഹാമില്‍ മഴയെത്തിയത്.

നോട്ടിംഗ്ഹാം: ഓസ്‌ട്രേലിയ- ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തില്‍ മഴക്കളി. ഓസീസ് 49 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 368ല്‍ നില്‍ക്കെയാണ് നോട്ടിംഗ്ഹാമില്‍ മഴയെത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഡേവിഡ് വാര്‍ണറുടെ (166) സെഞ്ചുറിയാണ് തുണയായത്. സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Add Asianetnews as a Preferred SourcegooglePreferred

ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് വാര്‍ണര്‍ കണ്ടെത്തിയത്. 147 പന്തുകളില്‍ അഞ്ച് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചി (53)നൊപ്പം 121 റണ്‍സ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ (89)യ്‌ക്കൊപ്പം 192 റണ്‍സും ചേര്‍ക്കാന്‍ വാര്‍ണര്‍ക്കായി. ഇരട്ട സെഞ്ചുറി നേടുമെന്ന തോന്നലുണ്ടാക്കിയെങ്കിലും സൗമ്യ സര്‍ക്കാരിന് വിക്കറ്റ് നല്‍കി മടങ്ങി. 

പിന്നീടെത്തിയവരില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (10 പന്തില്‍ 32) അക്രമിച്ച് കളിച്ചെങ്കിലും റൂബെല്‍ ഹുസൈന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായത് ഓസീസിന്റെ റണ്‍നിരക്ക് കുറച്ചു. സ്റ്റീവന്‍ സ്മിത്താ (1)ണ് പുറത്തായ മറ്റൊരു താരം. അലക്‌സ് ക്യാരി (9), മാര്‍കസ് സ്റ്റോയിനിസ് (6) എന്നിവരാണ് ക്രീസില്‍. സൗമ്യ സര്‍ക്കാരിന് പുറമെ മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.